
പാലക്കാട്: മുസ്ളീംലീഗ് വിട്ട് പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരോട് പാലക്കാട്ടെ സിപിഎം നേതാവ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. വിവാദ നായകനായ പി കെ ശശി. പാലക്കാട് കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് വന്നവരോട് പറഞ്ഞ വാക്കുകളാണ് വിവാദമായത്. പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണ്ണമായ സംരക്ഷണം നല്‍കും ചതിച്ചാല്‍ വെറുതെ വിടില്ലെന്നും നേതാവ് പറയുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. പുതിയതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കായി നടത്തിയ യോഗത്തിലാണ് ശശി ഇക്കാര്യം പറയുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യോഗം നടന്നതെന്നും ആരോപണമുണ്ട്. എംഎൽഎയടക്കം എല്ലാവരും മാസ്ക് ധരിച്ചതായി വ്യക്തമായി കാണാമെന്നതിനാല്‍ കോവിഡ് വ്യാപനം ശക്തമായ സമീപ ദിവസങ്ങളിലേതാണ് വീഡിയോ എന്ന് വ്യക്തമാകുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പരിപാടി നടത്തിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ പാലക്കാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷാ നിര്‍ദേശം ലംഘിച്ചുള്ള യോഗം നടന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അന്‍പതോളം പേരാണ് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീഡിയോ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്തിരിക്കുന്നത്. കരിമ്പുഴ കോട്ടപ്പുറത്ത് നിന്നാണ് വീഡിയോ എന്നാണ് വിവരം. സംഭവത്തില്‍ ഇതുവരെ സിപിഎം പ്രതികരിച്ചിട്ടില്ല. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് പി കെ ശശി. ഷൊര്‍ണുര്‍ എംഎല്‍എയാണ്.
നേരത്തേ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിന്മേല് ആറുമാസം പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടയാളാണ് പികെ ശശി. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ശശിയുടെ പ്രാഥമികാംഗത്വം തന്നെ അന്ന് റദ്ദാക്കിയിരുന്നു. മന്ത്രി എ കെ ബാലനും പി കെ ശ്രീമതിയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ടിന്മേലായിരുന്നു അന്ന് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തത്.
ആറ് മാസത്തിന് ശേഷം ശശി തിരിച്ചുവരികയും ചെയ്തു. 2018 നവംബര്‍ 26 നായിരുന്നു ശശിയെ പാര്‍ട്ടി സസ്പെന്റ് ചെയ്തത്. ശശിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന് ശക്തമായ വിമര്‍ശനമാണ് അന്ന് സിപിഎം നേരിട്ടത്. വിഎസ് അച്യൂതാനന്ദനെ പോലെ മുതിര്‍ന്ന നേതാക്കള്‍ കൂടി നടപടി ആവശ്യപ്പെട്ടിരുന്നു. സസ്പെന്ഷന് നേരിട്ട കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നീട് തിരിച്ചെടുത്തത്.
കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജില്ലാക്കമ്മറ്റി യോഗത്തിന്റെ വിലയിരുത്തലായിരുന്നു ഉണ്ടായത്. നേരത്തേ ചെര്‍പ്പുളശ്ശേരിക്ക് സമീപം അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഡ്രൈവറോട് "അടിച്ച് നിന്റെ കണ്ണ് പൊട്ടിക്കും" എന്ന് പറഞ്ഞ പി കെ ശശിയുടെ വീഡിയോ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.






