
കോഴിക്കോട്: കുഞ്ഞ് മാലാഖയ്ക്ക് ജന്മം നല്കിയ ശേഷം ഒടുവില്‍ ആതിര ആ വാര്‍ത്ത ആറിഞ്ഞു. പ്രസവത്തിന് ശേഷം ആശുപത്രിയില്‍ കഴിയുന്ന ആതിരയെ പ്രിയതമന്റെ മരണ വിവരം അറിയിച്ചത് ഡോക്ടര്‍മാരുടെ സംഘം ഐസിയുവില്‍ എത്തിയാണ്. വീല്‍ ചെയറില്‍ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനായിരുന്നു ബന്ധുക്കളും ആശുപത്രി അധികൃതരും നിശ്ചയിച്ചത്.
മോര്‍ച്ചറിക്ക് സമീപം ആംബുലന്‍സ് എത്തിയാണ് ആതിരക്ക് നിതിനെ കാണാന്‍ അവസരം ഒരുക്കിയിരുന്നു. രാവിലെ ആതിരയെ ഡോക്ടര്‍മാരുടെ സംഘം എത്തി നിതിന്റെ മരണ വാര്‍ത്ത അറിയിച്ചു. ജീവനറ്റ തന്റെ പ്രാണന്റെ പാതിയെ കാണേണ്ടെന്നാണ് ആതിര ആദ്യം പറഞ്ഞത്. പിന്നീട് ഒരു നോക്ക് കണ്ടാല്‍# മതിയെന്ന് പറഞ്ഞു. ഇത് പ്രകാരം ആശുപത്രിക്ക് അടുത്ത് അവാസന കൂടിക്കാഴ്ച്ചയ്ക്കും സൗകര്യം ഒരുക്കി.
നിതിന്റെ വിയോഗം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ തന്നെ ആതിരയെ വിവരം അറിയിക്കാതെ പ്രസവത്തിന് മുമ്പുള്ള കൊറോണ ടെസ്റ്റിന് എന്ന പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫോണും ടിവിയും എല്ലാം ഒഴിവാക്കി ആതിരയെ നിതിന്റെ വിയോഗം അറിയിക്കാതെ ഇരിക്കുകയായിരുന്നു.
നിതിന്റെ മൃതദേഹം രാവിലെ കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗ്ഗം ആംബുലന്‍സില്‍ കോഴിക്കോട് എത്തിച്ചു. ആതിരയെ കാണിക്കാനായി ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വൈകീട്ട് പേര്മ്പ്രയില് സംസ്കാര ചടങ്ങുകള്‍ നടക്കും.
നാട്ടിലും വീട്ടിലും പ്രവാസ ലോകത്തും നിതിന്‍ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ആതിരയ്ക്കൊപ്പം തിരികെ പോരാന്‍ അവസരം ഉണ്ടായിട്ടും തന്നേക്കാള്‍ അത്യാവശ്യം ഉള്ള ഒരാള്‍ക്ക് ആ ടിക്കറ്റ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ആതിരയുടെ പ്രസവത്തോട് അനുബന്ധിച്ച് നാട്ടില്‍ എത്തുമെന്ന് നിതിന്‍ ആതിരയ്ക്ക് വാക്കും നല്‍കിയിരുന്നു.
കൊവിഡ് കാലത്ത് ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ആദ്യ വിമാനത്തില്‍ തന്നെ ആതിര നാട്ടിലെത്തുകയും ചെയ്തു.






