
ചെന്നൈ: കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി.
കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ നിർമാണ മേഖലകളെ തീരുമാനം ബാധിക്കുമെന്നാണ് ആശങ്ക. നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയാനും പദ്ധതികൾ വൈകാനും സാധ്യതയുണ്ടെന്ന് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ട് ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് തമിഴ്നാട് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ജിയോളജി ഡയറക്ടർക്ക് സാധിക്കും.
തമിഴ്നാട്ടിൽ അനധികൃത ഖനനം വ്യാപകമാണെന്നും അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ നിർമാണ ആവശ്യങ്ങൾ നിറവേറ്റിയ ശേഷമേ മറ്റ് സംസ്ഥാനങ്ങളിലേക്ക് സാമഗ്രികൾ അനുവദിക്കൂ എന്നാണ് സർക്കാർ നിലപാട്.
നിയന്ത്രണ നടപടികൾ വരും ദിവസങ്ങളിൽ നടപ്പാക്കാനാണ് തീരുമാനം. തമിഴ്നാട് സർക്കാരിന്റെ നീക്കം കേരളത്തിലെ നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ വൈകാൻ ഇടയാക്കുമെന്നും ഐഎൻടിയുസി നേതാവ് ഷഹ്നാസ് പ്രതികരിച്ചു.






