ന്യൂഡല്‍ഹി: നാല്‍പ്പതാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ നടന്നു. ധനമന്ത്രി നിര്‍മ്മലാ സീതാരമന്റെ അധ്യക്ഷതയിലാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏറെ വൈകിയാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയവരുടെ പരമാവധി ലേറ്റ് ഫീ 500 രൂപയായി നിശ്ചയിച്ചു. ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കാനും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.
2017 ജൂലൈ മുതല്‍ 2020 ജനുവരി വരെയുള്ള കാലയളവില്‍ റിട്ടേണ്‍ സമര്പ്പിക്കാത്തവര്ക്കാന് ഇളവ് പ്രഖ്യാപിച്ചത്. ഇവര്‍ക്ക് വരുന്ന ജൂലൈ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസരം നല്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിട്ടേണ്‍ സമര്‍പ്പിക്കല്‍ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ലേറ്റ് ഫീസ് പരമാവധി കുറച്ചത്.
അഞ്ച് കോടിയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് തുടര്‍ന്നുള്ള മാസങ്ങളിലും ഇളവ് അനുവദിച്ചു. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിട്ടേണ്‍ സമര്പ്പിക്കാത്താവരുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബര്‍ 30ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കുകയാണെങ്കില്‍ പലിശ 9 ശതമാനം മാത്രമായിരിക്കും. നിലവില്‍ 18 ശതമാനമാണ് പലിശ.
ജി.എസ്.ടി നഷ്ടപരിഹാരം നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ ജൂലൈയില്‍ പ്രത്യേക ജി.എസ്.ടി യോഗം ചേരുമെന്ന് നിര്‍മ്മലാ സീതാരാമന് പറഞ്ഞു. പാന്‍ മസാലയുടെ നികുതി സംബന്ധിച്ച് വരുന്ന ജി.എസ്.ടി യോഗത്തില്‍ ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.






