
കോഴിക്കോട് : ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് വിമാനത്താവളത്തില്‍ നിന്നെത്തിച്ച പ്രവാസികള്‍ ബസ്സിൽ കാത്തു നിന്നത് മണിക്കൂറുകളോളം. വിമാനത്താവളത്തിലെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റീന് കേന്ദ്രം ഒരുക്കാന്‍ വൈകിയതിനെ തുടര്‍ന്നാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രവാസികള്‍ക്ക് നാട്ടിലെത്തിയ ശേഷം ക്വാറന്റീന് കേന്ദ്രം ശരിയാകാത്തതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസവും സമാന അവസ്ഥയുണ്ടായി. വിമാനത്തിലെത്തിയ പ്രവാസികളെ കെഎസ്ആര്‍ടിസി ബസ്സില്‍ കൊണ്ടുവരികയും തുടര്‍ന്ന് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ ബസ്സിലിരുത്തുകയും ചെയ്തു. ഏകദേശം അഞ്ച് മണിക്കൂറോളമാണ് ഇവര്‍ക്ക് ബസ്സില്‍ത്തന്നെ ചിലവഴിക്കേണ്ടി വന്നത്. ബസ് കെഎസ്ആര്ടിസിസ്റ്റാന്ഡിലേക്കാണ് പോയത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഈ പ്രവാസികള്‍ക്ക് ഇസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് അനുവദിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. തുടര്‍ന്നാണ് ഇവരെ വിമാനത്താവളത്തില്‍നിന്ന് ബസ്സുകളില്‍ കൊണ്ടുവന്നത്. പ്രവാസികള്‍ ബസ്സുകളില്‍ കയറിയ ശേഷവും തീരുമാനം ക്വാറന്റീൻ കേന്ദ്രങ്ങളുടെ കാര്യത്തിൽ ഉണ്ടായില്ല. പലയിടത്തും ബസ്സുകള്‍ ഒതുക്കിയിട്ട് തീരുമാനത്തിനായി കാത്തിരിക്കുന്ന ഗുരുതരവീഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് ആരോപണമുണ്ട്.






