
റോഡിൽ പച്ചക്കറി വിൽപന നടത്തുന്ന ബോളിവുഡ് നടൻ ജാവേദ് ഹൈദറിന്റെ വിഡിയോ ഏറെ വൈറലായിരുന്നു. ലോക്ക്ഡൗണിൽ ജോലി ഇല്ലാതായതോടെയാണ് നടൻ പണം കണ്ടെത്താൻ പച്ചക്കറി വിൽക്കാനിറങ്ങിയത് എന്നായിരുന്നു വാർത്തകൾ. എന്നാൽ താൻ പച്ചക്കറി വിൽപന നടത്തിയിട്ടില്ലെന്നും ആളുകളെ പ്രചോദിപ്പിക്കാൻ ചെയ്ത ഒരു വിഡിയോ മാത്രമാണ് അതെന്നും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജാവേദ്.
റോഡരികിൽ നിന്ന് ഉന്തുവണ്ടിയിൽ ജാവേദ് പച്ചക്കറി വിൽക്കുന്ന ദൃശ്യങ്ങൾ ചലചിത്രതാരമായ ഡോളി ബിന്ദ്ര പങ്കുവച്ചതോടെയാണ് വൈറലായത്. കോവിഡ് വ്യാപനത്തേത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഷൂട്ടുകൾ നിലച്ചതോടെ കുടുംബത്തിൻറെ ആവശ്യങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് ജാവേദ് പച്ചക്കറി വിൽക്കാൻ ഇറങ്ങിയത് എന്നായിരുന്നു വിഡിയോയെക്കുറിച്ച് പുറത്തുവന്ന വിശദീകരണം. ഇതിനുപിന്നാലെ കഷ്ടപ്പാടിനിടയിലും പോരാടാനുള്ള ജാവേദിൻറെ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തിയത്.
അതേസമയം ഭാഗ്യവശാൽ തനിക്കിപ്പോൾ സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും ലോക്ക്ഡൗണിൽ വെറുതെ ഇരുന്നപ്പോൾ സമയം കളയാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഇത്തരം വിഡിയോകൾ എന്നും ജാവേദ് പറഞ്ഞു. സിനിമാതാരങ്ങളടക്കം പലരും ഈ സമ്മർദ്ദങ്ങൽക്കിടയിൽ ആത്മഹത്യയിലേക്കെത്തുന്നത് കണ്ടതിനെത്തുടർന്നാണ് ആളുകളെ പ്രചോദിപ്പിക്കുന്ന വിഡിയോകൾ ചെയ്യാം എന്ന് തനിക്ക് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു തൊഴിലിനെയും കുറച്ചുകാണണ്ട കാര്യമില്ലെന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്നും നടൻ കൂട്ടിച്ചേർത്തു. ഭാവിയിൽ പച്ചക്കറി വിൽക്കേണ്ട അവസ്ഥ വന്നാൽ അത് ചെയ്യാൻ താൻ ഒരു നാണക്കേടും വിചാരിക്കില്ലെന്നും ജാവേദ് പറഞ്ഞു.
He is an actor aaj woh sabzi bech raha hain javed hyder pic.twitter.com/4Hk0ICr7Md
— Dolly Bindra (@DollyBindra) June 24, 2020






