
കൊച്ചി : മകന് ചിത്രം വരയ്ക്കാൻ ശരീരം ക്യാൻവാസായി നൽകിയ സംഭവത്തിൽ പോലീസ് പോക്സോ കേസ് ചുമത്തിയതിനു പിന്നാലെ രഹ്ന ഫാത്തിമയോട് ക്വാർട്ടേഴ്സ് ഒഴിയാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടു. നോട്ടിസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ പനമ്പിള്ളി നഗറിലെ ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് നിർദേശം.
കഴിഞ്ഞ മാസം പതിനൊന്നിന് അച്ചടക്ക നടപടിയുടെ ഭാഗമായി രഹ്നയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷവും ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന രഹ്നയ്ക്ക് അവിടെ തുടരാൻ അർഹതയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
രഹ്നയ്ക്കെതിരെ ചുമത്തിയിട്ടുള്ള പോക്സോ കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്വാർട്ടേഴ്സിൽ പോലീസ് പരിശോധന നടത്തിയത് സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കിയെന്നും നോട്ടിസിൽ പറയുന്നുണ്ട്. ക്വാർട്ടേഴ്സ് ഒഴിയാത്ത പക്ഷം ബലമായി ഒഴിപ്പിക്കൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടിസിൽ നൽകിയിട്ടുണ്ട്.






