
കോഴിക്കോട്: ജില്ലയില്‍ നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫറോക്ക് സ്വദേശിയായ 43-കാരന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് ഇദ്ദേഹം ഇപ്പോള്‍ തുടരുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ ജീവന്‍രക്ഷാ മരുന്നുകളും രോഗിക്ക് നല്‍കുന്നുണ്ട്. 48 മണിക്കൂറിന് ശേഷം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് രോഗിയുടെ സ്ഥിതി വിലയിരുത്തിയ ശേഷമാകും രണ്ടാമത്തെ ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കുക.
അതേസമയം, നിപ ബാധിതനുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവായത് ആശ്വാസകരമായി. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന രോഗിയുടെ ഭാര്യ, മകന്, സഹോദരി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. എങ്കിലും മുന്‍കരുതലിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ള ഏഴുപേര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
സമ്പര്‍ക്കപ്പട്ടികയിലുള്ള നാലുപേരെക്കൂടി കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍, ഒരു ലാബ് ടെക്നീഷ്യന് എന്നിവരുടെ സാമ്പിളുകള്‍ നിലവില്‍ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടാതെ, രോഗി ഉണ്ടായിരുന്ന സമയത്ത് റെഡ് ക്രസന്റ് ആശുപത്രി സന്ദര്‍ശിച്ച ഒന്‍പതുവയസ്സുകാരനെ ചെറിയ പനിയും ചുമയും കണ്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പുതുതായി 13 പേരെക്കൂടി ഉള്‍പ്പെടുത്തിയതോടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ആകെ എണ്ണം 100 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ നാല് പേരും, ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ 14 പേരും, കുറഞ്ഞ റിസ്ക് വിഭാഗത്തില്‍ 82 പേരുമാണ് നിലവിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും കര്‍ശനമായ ഐസൊലേഷനില്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.






