
ഡബ്ല്യൂസിസിയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ സംവിധായക വിധു വിന്‍സന്റിന്റെ തുറന്നു പറച്ചില് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഘടനയില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങളാണ് വിധു തുറന്നു പറഞ്ഞിരിക്കുന്നത്. നടി പാര്‍വതി, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ തുടങ്ങിയവരുടെ പേരുകള്‍ എടുത്തു പറഞ്ഞായിരുന്നു വിധുവിന്റെ വെളിപ്പെടുത്തല്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിധു പ്രതികരിച്ചത്. അതേസമയം, നടി പാര്‍വതിയില്‍ നിന്നുമുണ്ടായ അനുഭവവും വിധു തുറന്നെഴുതുന്നുണ്ട്.
വിധു സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്റ്റാന്‍ഡ് അപ്പ്. ചിത്രത്തിനായി വിധു പാര്‍വതിയെയായിരുന്നു നേരത്തെ സമീപിച്ചിരുന്നത്. എന്നാല്‍ തന്റെ തിരക്കഥ നല്കി, ആറുമാസത്തോളം കാത്തിരുന്നിട്ടും പാര്‍വതിയില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്ന് വിധു പറയുന്നു. ''പാർവ്വതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കുടി വലിയ ക്യാൻവാസിൽ ഈ സിനിമ നിർമ്മിക്കാം എന്ന് ചിലര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പാർവതിയ്ക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി'' വിധു പറയുന്നു.
അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവ്വതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു.സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. ''മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു. ഒരു "നോ" പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു'' വിധു പറയുന്നു.
ഉയരെ എന്ന സിനിമയിൽ പാർവ്വതി സിദ്ദിഖിനൊപ്പം അഭിനയിച്ചതിൻ്റെ പേരിൽ WCC അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായോ? അക്കാര്യത്തിൽ പാർവ്വതിയോട് WCC വിശദീകരണം ആവശ്യപ്പെട്ടോ? എന്റെ അറിവിൽ ഇല്ലെന്നും വിധു പറഞ്ഞു. ദീദി ദാമോദരന്‍ തന്നോടുള്ള എതിര്‍പ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിധു പറയുന്നു.






