
മലയാളം തമിഴ് സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അന്‍സിബ ഹസന്‍. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മലയാളസിനിമാപ്രേക്ഷകര്‍ക്ക് അന്‍സിബ കൂടുതല്‍ സുപരിചിതയായത് ‘ദൃശ്യം’ എന്ന സിനിമയിലൂടെയാണ്. അതിലെ അഞ്ജു എന്ന കഥാപാത്രം താരത്തിന് ജനശ്രദ്ധ നേടിക്കൊടുത്തു.
ചലച്ചിത്ര ലോകത്തും മാധ്യമങ്ങളിലും അൻസിബ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ചില വിവാദങ്ങളുടെ പേരിലാണ്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ താൻ കുറച്ചുകാലമായി നേരിടുന്ന മാനസികപീഡനങ്ങൾക്കെതിരെ പരസ്യമായി രംഗത്തു വരാൻ അൻസിബ തീരുമാനിച്ചതോടെയാണ് വാർത്തകളിൽ വീണ്ടും ഇടംപിടിക്കുന്നത്.
ഇപ്പോഴിതാ പോലീസിന്റെ വിചിത്ര നടപടികൾക്കെതിരെയും സിസ്റ്റത്തിനെതിരെയും കടുത്ത ഭാഷയിൽ പ്രതികരിക്കുകയാണ് അൻസിബ ഹസൻ. ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയ പോലീസിനെയാണ് അന്‍സിബ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഏത് തുലാസിലാണ് പോലീസ് അളക്കുന്നതെന്ന് വ്യക്തമാക്കണമെന്നും തന്റെ പരാതിയിൽ പരാമർശിക്കപ്പെടുന്ന കാര്യങ്ങൾ അധികാരികൾ കാണുന്ന സ്ത്രീകൾക്ക് അപമാനമായി തോന്നുന്നില്ലെങ്കിൽ നൽകിയ പരാതിയുടെ പേരിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും അന്‍സിബ തന്റെ പോസ്റ്റിലൂടെ പരിഹസിച്ച് കുറിച്ചു.
‘‘എന്നെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികൾക്കെതിരെ ഞാൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ വിഷയം കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമാണ് എന്നാണ് പാലാരിവട്ടം പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്! അതിനൊപ്പം, അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയ്യാറാണ്.
പ്രതികളുടെ നിലവിലെ പ്രവർത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങൾക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ!
ഒന്നോർക്കുക, ഹിൽപ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ നിങ്ങൾക്ക് ജനമധ്യത്തിൽ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതിൽനിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ വിഷയത്തിൽ ഭരണകൂടത്തിന്റെ സകല ശക്തിയും നിങ്ങൾ പാലാരിവട്ടം കേസിനായി ഉപയോഗിച്ചാലും, അതിനെയെല്ലാം അതിജീവിച്ച് എന്റെ സ്ത്രീത്വവും നീതിയും തലയുയർത്തിപ്പിടിച്ചു നിൽക്കുക തന്നെ ചെയ്യും. തീർച്ച...’’ എന്നാണ് അന്‍സിബ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കേരള പൊലീസ് മേധാവിയുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ടാഗ് ചെയ്തുകൊണ്ടാണ് അന്‍സിബയുടെ പോസ്റ്റ്.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ നടത്തിയ ആരോപണങ്ങള്‍ക്കെതിരെയാണ് അന്‍സിബ പൊലീസിനെ സമീപിച്ചത്. ഇതിന്റെ വീഡിയോ പരിശോധിച്ചതില്‍ ഡിഫമേഷന്‍ വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും മറ്റ് ഒഫന്‍സുകള്‍ നടന്നിട്ടില്ലെന്നും വ്യക്തമാകുന്നതായും അതിനാല്‍ ബിഎന്‍എസ്എസ് വകുപ്പ് 222(1) പ്രകാരം പൊലീസ് നടപടികള്‍ക്ക് സാധിതയില്ലെന്നും അന്‍സിബയ്ക്ക് നല്‍കിയ മറുപടിയില്‍ പൊലീസ് അറിയിച്ചിരുന്നു. പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് അന്‍സിബ കോടതിയെ സമീപിച്ചിരുന്നു.






