
സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു.
ബൻസാലിയുടെ ചില ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ബൻസാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
തന്റെ നാല് ചിത്രങ്ങളിൽ സുശാന്തിനെ നായകനാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും താരത്തിന് മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാലും ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലുമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് ബൻസാലി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. തന്റെ പ്രോജക്ടിനായി ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്നും ബൻസാലി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് മുംബൈയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വിഷാദരോഗത്തിന് പുറമേ ബോളിവുഡിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും പല ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതും താരത്തെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും പിന്നാലെ വാർത്തകൾ പ്രചരിച്ചു.






