
ന്യൂഡല്‍ഹി: സിബിഎസ്ഇ സിലബസില്‍ നിന്ന് ജനാധിപത്യം മതേതരത്വം, പൗരത്വം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധം. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളുമെല്ലാം നീക്കത്തിനെതിരേ രംഗത്ത് വന്നു.
ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സിലബസിന്റെ 30 ശതമാനമാണ് സിബിഎസ്ഇ വെട്ടിക്കുറച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി 10, 11 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസിലെ ജനാധിപത്യം, ബഹുസ്വരത, ജനകീയ പ്രസ്ഥാനങ്ങൾ, പൗരത്വം, മതേതരത്വം, ഫെഡറിലസം, ദേശീയത തുടങ്ങിയ പാഠഭാഗങ്ങളാണ് സിബിഎസ്ഇ വെട്ടിച്ചുരുക്കിയിരുന്നത്.
ജിഎസ്ടി, അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം, പൗരത്വം തുടങ്ങിയവ പ്രതിപാദിക്കുന്ന പാഠങ്ങളും എടുത്തുമാറ്റി. കുട്ടികളിലെ സാമൂഹിക രാഷ്ട്രീയ ബോധം ഇല്ലാതാക്കുമെന്ന് പറഞ്ഞുകൊണ്ട് ആദ്യം പ്രതികരിച്ചിരിക്കന്നത് കോണ്‍ഗ്രസാണ്.
വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ലെന്ന് ബോളിവുഡ് താരം തപ്സി പന്നു പ്രതികരിച്ചു. "ഔദ്യോഗിക പ്രഖ്യാപനം ഞാന്‍ അറിയാതെ പോയതാണോ? അതോ മൂല്യങ്ങളൊന്നും ഭാവിയില്‍ നമുക്ക് ആവശ്യമില്ലേ? വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ല"- എന്നാണ് തപ്സിയുടെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്. കോവിഡ് മൂലം ക്ലാസുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാ൪ഥികൾക്കുണ്ടാകുന്ന പരീക്ഷാഭാരം കണക്കിലെടുത്താണ് തീരുമാനം എന്നാണ് സിബിഎസ് സി യുടെ പ്രതികരണം. നടപടി അടുത്ത അധ്യയന വ൪ഷത്തേക്ക് മാത്രമാണെന്നും അതേസമയം ഈ പാഠഭാഗങ്ങൾ വിദ്യാ൪ഥികളെ പഠിപ്പിക്കണമെന്നും
ഇതിനായി എന്‍സിഇആര്‍ടിയുടെ സമാന്തര കരിക്കുലം പിന്തുടരാന് സ്കൂളുകള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവ വരുന്ന പാഠങ്ങള്‍ 11 ാം ക്ലാസ്സുകാരുടെ രാഷ്ട്രതന്ത്ര ശാസ്ത്രം വിഷയത്തില്‍ നിന്നും പ്ലാനിംഗ് കമ്മീഷന്, പഞ്ചവത്സര പദ്ധതി, പാകിസ്താന്, ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്മര് തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വിദേബന്ധം 12 ാം ക്ലാസ്സുകാരുടെ വിഷയത്തില്‍ നിന്നും എടുത്തു മാറ്റുകയായിരുന്നു.
ഇവരുടെ ബിസിനസ് സ്റ്റഡീസില്‍ നിന്നും നോട്ടു നിരോധനവും ജിഎസ്ടിയും എടുത്തുമാറ്റിയിട്ടുണ്ട്. ചരിത്ര വിഷയത്തില്‍ നിന്നും കൊളോണിയലിസവും വിഭജനവും ഉള്‍പ്പെട്ട പാഠങ്ങളും കളഞ്ഞു. ഒമ്പതാം ക്ലാസ്സുകാരുടെ സാമൂഹ്യ പാഠത്തില്‍ നിന്നും ജനസംഖ്യ, ജനാധിപത്യ അവകാശങ്ങള്‍, ഭക്ഷ്യ സുരക്ഷ എന്നിവയും മാറ്റി.





