
തിരുവനന്തപുരം: എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന് പിള്ളയുടെ മകനാണ് അനുജിത്ത് ഒരുപതിറ്റാണ്ടിനപ്പുറം ഇപ്പുറവും നിറയുന്നത് നന്മയുടെ വാര്‍ത്തകളില്‍ മാത്രം. അന്ന് ട്രെയിന്‍ ദുരന്തം തടഞ്ഞ് അനേകരെ രക്ഷിച്ച അനുജിത്തിന് ഇന്ന് അവയവ ദാനത്തിലൂടെ എട്ടുപേര്‍ക്ക് പുതുജീവിതം നല്‍കിയതിലൂടെ ഇന്ന് പ്രിയതമ പ്രിന്‍സി പുനര്‍ജ്ജന്മം നല്‍കിയിരിക്കുകയാണ്.
അനുജിത്തിനും പ്രിന്‍സിക്കും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ പഠിക്കുന്ന കാലത്ത് 2010 സെപ്റ്റംബറിലാണ് ട്രെയിന്‍ ദുരന്തം തടഞ്ഞ് അനുജിത്ത് ഏവര്‍ക്കും പ്രിയപ്പെട്ടവന് ആകുന്നത്. സൃഹൃത്തുക്കളുമൊത്ത് റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെയാണ് പാളത്തിലെ വിള്ളല്‍ കണ്ടത്. ആ സമയം ട്രെയിന്‍ വന്നതോടെ അനുജിത്തും സുഹൃത്തും പാളത്തിലൂടെ ഓടി കയ്യിലുണ്ടായിരുന്ന ചുവന്ന സഞ്ചി വീശി അപായസിഗ്നല്‍ നല്കി. ഇതുകണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്ത്തിയതിനാലണ് അന്നു വന്‍ദുരന്തം വഴുതിമാറിയത്.
പിറ്റേന്നിറങ്ങിയ പത്രങ്ങളിലെല്ലാം ഇതു വലിയ വാര്‍ത്തയായിരുന്നു. ഈ വാര്‍ത്ത കണ്ടാണ് പ്രിന്‍സി അനുജിത്തിനോട് അടുക്കുന്നതും പിന്നീട് ജീവിതസഖിയാവുന്നതും. ഒടുവില്‍ അനുജിത്തിന്റെ ജീവിതം അതിലും വലിയ നന്മയുടെ വാര്‍ത്തയായി അവസാനിക്കുമ്പോള്‍ കണ്ണീരിനിടയിലും പ്രിയപ്പെട്ടവന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് മറ്റെന്തിനേക്കാളും വിലയും കല്പിച്ചു പ്രിന്‍സി. തീവ്രദുഃഖത്തിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ അനുജിത്തിന്റെ കുടുംബത്തെ മന്ത്രി കെ.കെ. ശൈലജയും ആദരമറിയിച്ചു.
തിരുവനന്തപുരത്തെ കോളജ് ബസില്‍ ഡ്രൈവറായിരുന്ന അനുജിത്തിന് ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ആയിരുന്നു ജോലി. ഈ മാസം പതിനാലിന് കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്ക്ക്കി അപകടത്തില്‍ പെട്ടത്. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 17ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്നു ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും മുന്നോട്ട് വരികയായിരുന്നു. പ്രിന്‍സി ജൂവലറിയിലെ ജീവനക്കാരിയാണ്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെയാണ് ഭാര്യ അടക്കമുള്ള ബന്ധുക്കള്‍ അവയദാനത്തിലൂടെ അവനെ അനശ്വരനാക്കിയത്. അതും അനുജിത്ത് ജീവിച്ചിരുന്നപ്പോള്എല്ലാവരോടും പറഞ്ഞതുപോലെ തന്നെ. ‘ഞാനീ ലോകത്തില്ലെങ്കില്‍, ഞാനായിട്ട് മറ്റൊരാള്‍ക്ക് ജീവിക്കാന്‍ കഴിയണം.’
അനുജിത്ത് ഭാര്യയോടും സുഹൃത്തുക്കളോടും എപ്പോഴും പറഞ്ഞിരുന്നു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളും കേരള സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ സമ്മതപത്രം നല്‍കുന്നത്. രക്തദാനത്തിനും രോഗികളെ സഹായിക്കാനും എപ്പോഴും ഓടിനടക്കാറുള്ള ആളുമായിരുന്നു അനുജിത്ത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം എടുത്തത് ഭാര്യ പ്രിന്‍സി തന്നെയായിരുന്നു. ഹൃദയം, കരള്‍, നേത്രപടലങ്ങള്‍, വൃക്കകള്‍, രണ്ടുെകെ എന്നിവയാണ് എട്ടുപേര്‍ക്കായി നല്‍കിയത്.
എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിനാണ്(55) ഹൃദയം വച്ചുപിടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ ഹൃദയം എറണാകുളത്ത് എത്തിക്കാന്‍ വിട്ടു കൊടുത്തിരുന്നു.
തൃപ്പുണ്ണിത്തുറ സ്വദേശി സണ്ണിക്ക് എട്ടു മാസം മുമ്പാണ് ഹൃദ്രോഗം ഗുരുതരമാകുന്നത്. ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികള്‍ ഒന്നും ഇല്ലെന്ന് വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെയാണ് അനുജിത്തിന്റെ ഹൃദയം ലഭ്യമാണെന്ന് അറിയുന്നത്. ഒ പോസിറ്റീവ് രക്തമാണ് ഇരുവരുടെയും. അങ്ങനെയാണ് ആ മിടിക്കുന്ന ഹൃദയവുമായി സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടര്‍ കൊച്ചിയിലേക്കു പറന്നതും ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സണ്ണിയില്‍ തുന്നിചേര്ത്തതും.
ഹൃദയം അടിയന്തരമായി കൊച്ചിയില്‍ എത്തിക്കേണ്ടതിനാല് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഹെലികോപ്റ്റര്‍ ഇതിനായി വിട്ടു കൊടുക്കുകയായിരുന്നു. കഴിഞ്ഞ 14ന് കൊട്ടാരയ്ക്കടുത്തുവച്ചാണ് അനുജിത്ത് സഞ്ചരിച്ച െബെക്ക് അപകടത്തില്‍പ്പെട്ടത്. 17ന് മസ്തിഷ്കമരണം സംഭവിച്ചു. രണ്ട് പരിശോധനകള്‍ നടത്തിയശേഷം മസ്തിഷ്കമരണം സ്ഥിരീകരിച്ചു. അനുജിത്തിന്റെ ഭാര്യ പ്രിന്‍സി സമ്മതം അറിയിച്ചതോടെ തിങ്കളാഴ്ച രാത്രി തന്നെ എറണാകുളം ലിസി ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയ വിദഗ്ധര്‍ കിംസില്‍ എത്തി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനായിരുന്നു കിംസില്‍ ശസ്ത്രക്രിയ നടന്നത്. 50 മിനിറ്റുകൊണ്ട് എറണാകുളത്ത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡില്‍ എത്തി. ഒരു മിനിറ്റില്‍ രണ്ടു ബോക്സും പുറത്തെത്തിച്ചു. ഇതിനകം ആശുപത്രികളിലേക്കുള്ള വഴികള്‍ ആംബുലന്‍സിന്റെ സുഗമയാത്രയ്ക്കായി ഒഴിച്ചിട്ടിരുന്നു. ഹൃദയമടങ്ങിയ പെട്ടി ലിസി ആശുപത്രിയിലേക്ക് നാലു മിനിട്ടില്‍ എത്തിച്ചു. അവയവം എത്തിയതോടെ ഒരു നിമിഷംപോലും െവെകാതെ ശസ്ത്രക്രിയ ആരംഭിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഏഴുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഹൃദയം എടുത്ത് മൂന്നു മണിക്കൂര്‍ 11 മിനിറ്റ് കൊണ്ട് പുതിയ ശരീരത്തില്‍ മിടിച്ചു തുടങ്ങി.






