
കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണക്കടത്തിനു നയതന്ത്ര പരിരക്ഷ മറയാക്കിയ സംഘത്തിന്റെ കണ്ണികള്‍ അംഗീകൃത തുറമുഖമായ കൊച്ചിയെയും ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്നു സൂചന. തീരസുരക്ഷ ഏറ്റവും ശക്തമായിരിക്കേണ്ട തന്ത്രപ്രധാന മേഖലയായ കൊച്ചിയില്‍ വിദേശ കപ്പലുകളുടെയും സ്വകാര്യ യാനങ്ങളുടേയും മേലുള്ള കസ്റ്റംസിന്റെ നിരീക്ഷണം ദുര്‍ബലമാണെന്നതിന്റെ തെളിവുകള്‍ പുറത്തു വരികയാണ്.
മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേരുടെ മരണത്തിനിടയാക്കിയ ''അംബര്‍-എല്‍'' എന്ന പനാമ കപ്പലില്‍ ഡേറ്റ പരിശോധനയ്ക്കെത്തിയ സംഘത്തിലുണ്ടായിരുന്ന മൂന്നു പേര് കസ്റ്റംസിന്റെ അറിവില്ലാതെയാണു കപ്പലില്‍ കയറിയത്. രാജ്യാന്തരതലത്തില്‍ നിയമപോരാട്ടത്തിനു വഴിവച്ചേക്കാവുന്ന കേസിലെ വിദേശ കപ്പലില്‍ കസ്റ്റംസിന്റെ നിരീക്ഷണം ദുര്‍ബലമായിരുന്നു.
മൂന്നു പേര് അകത്തു പ്രവേശിച്ചതു സംബന്ധിച്ച രേഖ തങ്ങളുടെ കൈവശമില്ലെന്നു കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടര്‍ന്ന് തുറമുഖത്തിന്റെ പരിധിയില്‍ പിടിച്ചിട്ട കപ്പലില്‍, ഡേറ്റ പരിശോധിക്കാന്‍ പോയവരില്‍ ഒരു അഭിഭാഷകന് ഉള്‍പ്പെടെയുള്ളവരാണ് ഉണ്ടായിരുന്നത്.
ഒരു കാപ്റ്റന്‍, സര്‍വയര്‍ എന്നിവരുടെ സാന്നിധ്യവും കസ്റ്റംസിന്റെ അറിവോ സമ്മതമോ കൂടാതെയായിരുന്നു. കോസ്റ്റല്‍ പോലീസിന്റെ നിരീക്ഷണത്തിലിരിക്കെ 2017ല്‍ ഈ കപ്പലില്‍നിന്ന് കര്‍വാലോ ബഞ്ചമിന് എന്ന ഡിസ്പ്ലെ ഇന്‍സ്ട്രക്ടര്‍ രക്ഷപ്പെട്ടു രാജ്യം വിട്ടുപോയതും ഗുരുതര വീഴ്ചയായി.
ദേശസുരക്ഷയെ ബാധിക്കുന്നതും കള്ളക്കടത്തിനും അനുയോജ്യമായ സാഹചര്യം കൊച്ചിയിലുണ്ടെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കുറച്ചുനാള്‍ മുമ്പു കൊച്ചി തീരത്തെത്തിയ സ്വകാര്യ സ്വീഡിഷ് ഉല്ലാസ നൗക അനുമതി കൂടാതെ ലക്ഷദ്വീപ് സമൂഹത്തിലെ മിക്ക ദ്വീപുകളിലും പര്യടനം നടത്തി തിരിച്ചെത്തിയപ്പോഴാണ് അധികൃതര്‍ വിവരമറിഞ്ഞത്.
ഈ സംഘത്തില്‍ രണ്ട് ഇന്ത്യക്കാരും ചേര്‍ന്നത് ദുരൂഹമായി. കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ ഫിഷിങ് ബോട്ട് ലക്ഷദ്വീപ് അതിര്‍ത്തിയില്‍ കയറിയപ്പോള്‍ ബോട്ട് കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് മത്സ്യത്തൊഴിലാളികളെ ജയിലിലടയ്ക്കുകയും ചെയ്ത അധികൃതര്‍, സ്വിസ് പൗരന്മാരുടെ നിയമലംഘനത്തിന് നടപടിയൊന്നുമെടുത്തില്ല. സമീപകാലത്തു കപ്പല്‍ശാലയിലെ യുദ്ധക്കപ്പലില്‍നിന്നു ഹാര്‍ഡ് ഡിസ്ക് കവര്‍ച്ച ചെയ്യപ്പെട്ടത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ കൊച്ചിയിലെ ജാഗ്രതക്കുറവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.






