Authored by Web Desk | Last updated: 30 Jul 2020, 5:54 PM | 2 min read
നടന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു അദ്ദേഹം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുരുപ്പായി ദുല്‍ഖര്‍ എത്തുന്ന ടീസര്‍ ആരാധകര്‍ ഏറെ സന്തോഷത്തോടെ സ്വീകരിച്ചപ്പോള്‍ നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണയ്ക്ക് അത് പുലിവാലായിത്തീര്ന്നു. ടീസറിനു താഴെ അഹാന നടത്തിയ ഒരു കമന്റ് ആണ് വിവാദത്തില്‍ കലാശിച്ചത്.
‘നല്ല വീഡിയോ, മോശം തംബ്നെയില്‍, നിങ്ങള്‍ എന്ന് പഠിക്കും?’ എന്ന അഹാനയുടെ പരാമര്‍ശവും അതിനു മറുപടിയായി ‘കുറുപ്പ്’ എന്ന ഹാന്‍ഡിലില്‍ നിന്നു വന്ന ‘നീയേതാ?’ എന്ന മറുചോദ്യവും വലിയ സോഷ്യല്‍ മീഡിയ ബഹളത്തിനു വഴി തെളിച്ചു. ഇന്നലെ പകല്‍ നടന്ന ഈ സംഭവത്തെ തുടര്‍ന്ന്, മറുപടി വന്ന ഹാന്‍ഡില്‍ വ്യാജമാണ് എന്ന് വെളിപ്പെടുത്തി കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ ഔദ്യോഗിക ഹാന്‍ഡിലുമായി രംഗതത്തെത്തി. നടന്നതെന്ത് എന്ന് അഹാനയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിശദീകരിച്ചു.
‘മോശം തംബ്നെയില്‍ എന്ന എന്റെ പരാമര്‍ശത്തെക്കുറിച്ച് ബഹളം കൂട്ടുന്നവരോട്… ആദ്യമായി പറയട്ടെ, അത് ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ (നിമിഷ് രവി – ‘കുറുപ്പ്’ ചിത്രത്തിന്റെ ഛായാഗ്രഹാഹകന്) പ്രൊഫൈലില്‍ പങ്കു വച്ച ഒരു കമന്റ് ആണ്. രണ്ടാമതായി, നിമിഷ് അതില്‍ തംബ്നെയില്‍ ആയി ഇട്ടിരുന്നത് ഒരു കറുത്ത ഫ്രെയിം ആയിരുന്നു; ദുല്‍ഖര്‍ സല്‍മാന്റെ പത്തിലേറെ ഗംഭീരന്‍ ഷോട്ടുകള്‍ ഉണ്ടായിട്ടു കൂടി. ആ അബദ്ധം ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് ഞാന്‍ അത് പറഞ്ഞത്,’ അഹാന കുറിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് അഹാന സോഷ്യല്‍ മീഡിയ വിവാദങ്ങളില്‍ പെടുന്നത്. ‘ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെ കുറിച്ച് വാർത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചെ’ന്നും കുറിച്ച് അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ‘സ്റ്റോറി’ വലിയ ചര്‍ച്ചകള്‍ക്ക് ഇടവച്ചിരുന്നു. കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വന്ന സ്റ്റോറിയില്‍, സ്വര്‍ണ കള്ളക്കടത്ത് കേസിൽ നിന്നും ശ്രദ്ധ തിരിക്കാനായുള്ള ശ്രമമാണ് ലോക്ക്ഡൗണ്‍ എന്നാണ് അഹാന പറയാതെ പറഞ്ഞത് എന്നാണ് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് അഹാനയ്ക്കെതിരെ വലിയ രീതിയില്‍ ഉള്ള സൈബർ ആക്രണവും നടന്നു. എന്നാല്‍ ലോക്ക്ഡൌണ്‍ വേണ്ട എന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു എന്നും അഹാന വിശദീകരണം നല്കി.