
കോഴിക്കോട്: അയോദ്ധ്യയില്‍ നടന്ന ക്ഷേത്ര ശിലാസ്ഥാപനം രാമനോടു ഭാരതീയർക്കുള്ള ആത്മബന്ധത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഭാരതത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്വത്വമാണു ശ്രീരാമൻ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ ക്ഷേത്ര ശിലാസ്ഥാപനം നടത്തിയപ്പോൾ അതു ദേശീയോത്സവമായി മാറിയത് അതുകൊണ്ടാണെന്നും പറഞ്ഞു.
അയോധ്യയിൽ പ്രധാനമന്ത്രി ശിലാന്യാസം നടത്തുമ്പോൾ കോഴിക്കോട്ടെ വീട്ടിൽ സുരേന്ദ്രൻ ദീപം തെളിയിച്ചു ശ്രീരാമ വന്ദനം നടത്തി. രാമക്ഷേത്രത്തെ എതിർത്തിരുന്നവർ പോലും ഇപ്പോൾ അനുകൂലിക്കുകയും ക്ഷേത്ര നിർമാണത്തിൽ ഭാഗമാവാൻ ആഗ്രഹിക്കുകയും ചെയ്യുന്നതു നല്ലകാര്യമാണ്. ബിജെപി അത് സ്വാഗതം ചെയ്യുന്നു എന്നും മതസൗഹാർദവും ശാന്തിയും സമാധാനവും സൃഷ്ടിക്കാൻ ക്ഷേത്രത്തിനു സാധിക്കുമെന്നും പറഞ്ഞു.
അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ പ്രതീകമായി മാറുമെന്നും പറഞ്ഞു. ക്ഷേത്ര നിർമാണത്തിനു പിന്തുണ പ്രഖ്യാപിച്ച എല്ലാ മലയാളികൾക്കും നന്ദി പറഞ്ഞ സുരേന്ദ്രന് സംസ്ഥാനത്തു നല്ല മാറ്റത്തിനു ഇത് ഇടയാക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് കര് സേവകാരാണ് അയോദ്ധ്യയിലേക്ക് പോയതെന്നും അനുസ്മരിച്ചു. രാമക്ഷേത്ര ശിലാസ്ഥാപനത്തിനു കേരളം നൽകിയ പിന്തുണ ആ കർസേവകരുടെ ആത്മസമർപ്പണത്തിന്റെ വിജയം കൂടിയാണെന്നും പറഞ്ഞു.






