
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്കു കീഴില്‍ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തിനായി സ്വകാര്യ കമ്പനിയായ യൂണിടാക് നല്കിയ രൂപരേഖയും എസ്റ്റിമേറ്റും അംഗീകരിച്ചതു മിന്നല്‍വേഗത്തില്‍. നീക്കത്തിനു ചുക്കാന്‍ പിടിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. ഇടപാടില്‍ ഒരുകോടി രൂപ കമ്മീഷന് ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
കരാറിന് അംഗീകാരം നേടിയെടുക്കാനായി, ഐ.ടി. മിഷനില്‍ പിറവിയെടുത്ത ഫയല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തദ്ദേശസ്വയംഭരണവകുപ്പിലെത്തി. അവിടെനിന്നു നിയമവകുപ്പിലേക്കും. കരാറിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമവകുപ്പ് ഫയല്‍ മടക്കിയപ്പോഴാണു ശിവശങ്കറിന്റെ ഇടപെടല്‍. കരാര്‍ താമസിപ്പിച്ചാല്‍ പദ്ധതിയില്‍നിന്നു റെഡ് ക്രെസന്റ് പിന്വാങ്ങുമെന്നു ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ഫയലിന് അംഗീകാരം നേടി. ഈ ഇടപെടലിനാണു സ്വപ്നയ്ക്കു കമ്മീഷന് ലഭിച്ചത്.
റെഡ് ക്രെസന്റുമായുള്ള ധാരണാപത്രത്തിനു തദ്ദേശവകുപ്പില്‍ സമ്മര്‍ദം ചെലുത്തി അംഗീകാരം നേടിയെടുത്ത ശിവശങ്കര്‍, യൂണിടാക്കിന്റെ കാര്യത്തില്‍ അതിനേക്കാള്‍ വേഗത്തിലാണ് ഇടപെട്ടത്. അവര്‍ സമര്‍പ്പിച്ച പദ്ധതിയും എസ്റ്റിമേറ്റും ഉടന്‍ െലെഫ് മിഷന് അയച്ചുകൊടുക്കുകയും അംഗീകരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത സ്ഥാപനമായിട്ടും ഉന്നതസമ്മര്ദം മൂലമാണു വേഗത്തില്‍ അംഗീകാരം ലഭിച്ചത്.
യൂണിടാക്കിനു കരാര്‍തുക നല്‍കുന്നതിലും വലിയ ഔദാര്യം കാട്ടി. സാധാരണയായി ഇത്തരം പദ്ധതി കരാറുകാര്‍ക്കു പണി തീരുന്നമുറയ്ക്ക് സ്ലാബ് അടിസ്ഥാനത്തിലാണു പണം നല്‍കുന്നത്. എന്നാല്‍, യൂണിടാക്കിനു 18 കോടി രൂപയുടെ പദ്ധതിയില്‍ 14 കോടിയും മുന്‍കൂര്‍ നല്‍കിയതാണു കമ്മീഷനു വഴിവച്ചത്.






