
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍ വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിലേക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാതെ കോണ്‍ഗ്രസ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാനായിരുന്ന യോഗത്തില്‍ നിന്നുമാണ് പിണറായിയെ ഒഴിവാക്കിയത്.
നരേന്ദ്രമോഡിക്കും ബിജെപിയ്ക്കും എതിരേ പ്രതിപക്ഷ ഐക്യം കൂട്ടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യോഗത്തില്‍ പിണറായി വിജയനെയും ക്ഷണിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, കേരളത്തിൽ കോൺഗ്രസിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ചേര്‍ന്ന് വിളിച്ചിരിക്കുന്ന യോഗം ഇന്ന് ഉച്ചയ്ക്കാണ് നടക്കുക.
അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എൻ.സി.പിയും കോൺഗ്രസും ചേർന്ന് സഖ്യ സർക്കാരിനെ നയിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും യോഗത്തിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യോഗത്തിനുള്ള ക്ഷണം അരവിന്ദ് കെജ്രിവാള് നിരസിച്ചു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി രണ്ടുതവണ നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
എന്നാൽ രോഗ ഭീതിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകളുമായി കേന്ദ്രം മുമ്പോട്ട് പോകുകയാണ്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് രൂക്ഷവിമർശനം ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും പരീക്ഷയ്ക്ക് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നു സമ്മർദ്ദം ഉണ്ടാകുന്നെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇതിനൊപ്പം ജിഎസ്ടി യുമായുള്ള വിഷയവും യോഗത്തിന്റെ അജണ്ഡയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന ജി.എസ്.ടി കൗൺസില്‍ യോഗത്തിന് മുന്നോടിയായി കൂട്ടായ നിലപാടെടുക്കാനാണ് ഉദ്ദേശം. കൊവിഡ് കാലത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി) യില്‍ വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പ്രതിപക്ഷ മുഖ്യമന്ത്രിമാർ സംയുക്തമായി സർക്കാരിൽ നിന്ന് 14 ശതമാനം ജി.എസ്.ടി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് സൂചന.






