
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ആശയം നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ചചെയ്തു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 13നാണ് ഇതുസംബന്ധിച്ചു യോഗം ചേര്‍ന്നത്.
ഒറ്റ വോട്ടര്‍ പട്ടിക സമ്പ്രദായം സംബന്ധിച്ചു സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ ആരായും. ഒറ്റ വോട്ടര്‍ പട്ടിക സമ്പ്രദായം കൊണ്ടുവരുന്നതിനു ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇതിനുള്ള പിന്തുണ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ നിര്‍ദേശം ഉയര്‍ന്നു. അനുചേ്ഛദം 243 കെ, 243 സെഡ് എ എന്നിവയിലാണു ഭേദഗതി വരുത്തേണ്ടത്.
ഇക്കാര്യത്തില്‍ ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കുക, മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ പട്ടിക സ്വീകരിക്കുക എന്നീ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് സ്വന്തം വോട്ടര്‍ പട്ടിക തയാറാക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ പട്ടികയാണു നിലവില്‍ ഉപയോഗിക്കുന്നത്. കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവ സ്വന്തം വോട്ടര്‍ പട്ടികയും.





