
ന്യൂഡല്‍ഹി: ഭരണഘടന പാലിക്കുന്നില്ലെന്നു ബിജെപിയെ കുറ്റപ്പെടുത്തുന്നവർ സ്വന്തം പാർട്ടിയില്‍ ഭരണഘടന പാലിക്കുന്നുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടതെന്നും സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ ഉന്നയിച്ച ഒരാവശ്യം പോലും ചര്‍ച്ച ചെയ്തില്ലെന്നും കോണ്‍ഗ്രസ് വിമതന് കപില്‍ സിബല്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ വിമര്‍ശനം ഉന്നയിച്ചത്. കത്ത് പുറത്തു വിടുകയും ചെയ്തു.
കത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ വൈകാതെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസില്‍ തങ്ങള്‍ ഉന്നയിച്ച ഒരാവശ്യം പോലും അംഗീകരിച്ചില്ലെന്നും നെഹ്റു കുടുംബത്തോടുള്ള മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ഘടകങ്ങളുടെയും വിശ്വസ്തത മാത്രമാണ് കത്തിലൂടെ ചർച്ചയായതെന്നും പറഞ്ഞു. കോൺഗ്രസില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് 23 നേതാക്കൾ കത്തെഴുതിയതിന് പിന്നാലെ ഉണ്ടായ വിവാദത്തിന് രൂക്ഷ വിമര്‍ശനമാണ് കപില്‍ സിബല്‍ നടത്തിയത്.
മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും പ്രവർത്തക സമിതി യോഗം അഭിസംബോധന ചെയ്തില്ല. കത്തെഴുതിയവരെ മറ്റുള്ളവര്‍ ആക്രമിച്ചപ്പോൾ പോലും ഒരു നേതാവും പിന്തുണച്ചില്ല. കത്ത് ഏതെങ്കിലും ഒരു നേതാവിനോ പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കോ എതിരായിരുന്നില്ല. പാർട്ടി ശക്തപ്പെടണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് കത്തെഴുതിയത്. വിമര്‍ശനത്തിന് പിന്നാലെ കത്തിന്റെ പൂര്‍ണ്ണരൂപവും അദ്ദേഹം പുറത്തു വിട്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. ഇക്കാര്യം അംഗീകരിക്കാൻ നേതൃത്വം തയാറാണോ എന്നും കപിൽ സിബൽ ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, സുരക്ഷിതത്വമില്ലായ്മ, വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കല്‍, കൊവിഡ് അതിര്‍ത്തി പ്രശ്നങ്ങള്‍, വിദേശ നയം തുടങ്ങി എല്ലാം പ്രതിസന്ധിയില്‍ നില്ക്കുമ്പോള് കോണ്‍ഗ്രസ് പ്രതികരണം നിരാശാജനകമാണെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്നും കപില്‍ സിബല്‍ വ്യക്തമാക്കുന്നു.






