
കൊല്ലം: കൊട്ടിയം സ്വദേശിനിയായ റംസി (24)ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ചോദ്യംചെയ്ത സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ കൊല്ലത്തെ കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍. ലക്ഷ്മി വേണ്ടപ്പെട്ടയാളാണെന്നും സമരപരിപാടികളില്‍നിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ട് ഈ നേതാവ് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷായെ ഫോണില്‍ വിളിച്ചെന്നും ആരോപണം.
കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് മൈലക്കാട് ഷായും റംസിയുടെ ബന്ധുക്കളും കഴിഞ്ഞ ദിവസം കൊല്ലം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തിയിരുന്നു. സംഭവത്തില്‍ റംസിയുടെ കാമുകനായ പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശി ഹാരിഷ് മുഹമ്മദിനെയും കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ലക്ഷ്മി പ്രമോദിന്റെ ഭര്‍തൃസഹോദരനാണ് ഹാരിഷ്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് കൊട്ടുംപുറം പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 10 വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു.
ഇതിനിടെ റംസി ഗര്‍ഭിണിയാവുകയും തുടര്‍ന്ന് ഹാരിഷും ബന്ധുക്കളും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു. വളയിടീല്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്തിയശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്.
ലക്ഷ്മി പ്രമോദിന്റെ ഗൂഢാലോചനയിലാണ് റംസിയെ നിര്‍ബന്ധിപ്പിച്ചു ഗര്‍ഭച്ഛിദ്രം നടത്തിയതെന്നും ഹാരിഷുമായുള്ള പ്രണയബന്ധത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് ലക്ഷ്മിയാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
മിക്ക ദിവസങ്ങളിലും ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടുപോയിരുന്നെന്നും ദിവസങ്ങള്‍ കഴിഞ്ഞാണ് കൊണ്ടുവിട്ടിരുന്നതെന്നും അവര്‍ പറയുന്നു. കേസന്വേഷണം പോലീസ് ഊര്‍ജിതമാക്കി. യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോം ഇന്നലെ റംസിയുടെ വീട് സന്ദര്‍ശിച്ചു പിന്തുണ അറിയിച്ചു.






