
കൊച്ചി: വിവിധ ആവശ്യങ്ങള്‍ക്കായി ബിനീഷ് കോടിയേരിയുടെ പണവും സ്വാധീനവും ഉപയോഗിച്ചവര്‍ നിരവധിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇവരില്‍ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരുമുണ്ട്. ബിനീഷുമായി ഇവര്‍ ഇടപെട്ടതിന്റെ ഫോണ്‍ വിവരങ്ങളും സാക്ഷിമൊഴികളും ഇ.ഡിക്കു ലഭിച്ചു. ഇതുസംബന്ധിച്ച് ചോദ്യംചെയ്യലില്‍ ബിനീഷ് നല്കിയ മൊഴികള്‍ വിശദമായി പരിശോധിച്ചശേഷമാകും തുടര്‍നടപടികള്‍.
കക്ഷിഭേദമെന്യേ ബിനീഷിന്റെ സഹായം എല്ലാവര്ക്കും ലഭിച്ചിട്ടുള്ളതിനാലാണ് ഏതു മുന്നണി ഭരിച്ചാലും അദ്ദേഹത്തിന്റെ സ്വാധീനശേഷി കുറയാതിരുന്നത്. ഉന്നതര്‍ക്കു ചെയ്തുകൊടുത്ത സഹായങ്ങള്‍ ചോദ്യംചെയ്യലില്‍ ബിനീഷ് സമ്മതിച്ചതാണു സൂചന.
സ്വര്‍ണം-ലഹരിക്കടത്ത് കേസുകളില്‍ ബിനീഷിനു നേരിട്ടു പങ്കുള്ളതായി വിവരം ലഭിച്ചില്ല. എന്നാല്‍ രണ്ട് കേസിലെയും പ്രതികളുമായുള്ള ബന്ധം ബിനീഷ് നിഷേധിച്ചില്ല. സ്വാധീനമുപയോഗിച്ചു പലര്‍ക്കുവേണ്ടിയും ശിപാര്‍ശ ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ ലഭിക്കുന്ന വമ്പന്‍ കമ്മിഷനാണു ബിനീഷിന്റെ സാമ്പത്തികസ്രോതസെന്നും ഇ.ഡി. കരുതുന്നു. കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും ബിനീഷ് പലര്‍ക്കും പണം നല്‍കിയതിനെക്കുറിച്ചു വ്യക്തത വരാനുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫോണ്‍ രേഖകളില്‍നിന്നു ബിനീഷിന്റെ ബന്ധങ്ങള്‍ വെളിപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് കേരളം വിട്ട ജൂെലെ 10-ന് ബംഗളുരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും ബിനീഷും 23 തവണ ഫോണില്‍ ബന്ധപ്പെട്ടു.
അന്നു ബിനീഷും ബംഗളുരുവില്‍ ഉണ്ടായിരുന്നെന്നാണു സൂചന. സ്വര്‍ണക്കടത്തിനു ബിനീഷും പണം മുടക്കിയിട്ടുണ്ടെന്ന് ഇ.ഡി. സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യം കെ.ടി. റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ സമ്മതിച്ചിട്ടില്ല. പിടിയിലായവര്‍ 50 ലക്ഷത്തില്‍ താഴെ മാത്രം പണം മുടക്കിയവരാണെന്നാണു മൊഴി. നയതന്ത്രമാര്‍ഗത്തില്‍ കടത്തിയ 14 കോടി രൂപയുടെ 30 കിലോ സ്വര്‍ണം വാങ്ങാന്‍ ഉന്നതര്‍ പണം മുടക്കിയെന്നാണു നിഗമനം.
സൗഹൃദത്തിന്റെ പേരിലാണു സഹായങ്ങള്‍ നല്‍കിയതെന്നാണു ബിനീഷിന്റെ മൊഴി. പ്രമാദമായ പല കേസുകളിലും ബിനീഷ് ഇടനിലക്കാരനായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണം-ലഹരിക്കടത്ത് പ്രതികള്‍ക്കു കേരളത്തിലെ ലഹരി-സിനിമ-ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്നു മൊഴികളും രേഖകളും വ്യക്തമാക്കുന്നു. പിടിയിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇത്തരം ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പല സിനിമകളിലും ബിനീഷ് നേരിട്ടല്ലാതെ പണം മുടക്കിയിട്ടുണ്ടെന്നാണു സൂചന.
ബിനീഷ്, സ്വപ്ന, റമീസ്, മയക്കുമരുന്ന് കേസിലെ പ്രതി റിജേഷ് രവീന്ദ്രന് എന്നിവരുമായി അടുത്ത സൗഹൃദമുണ്ടെന്ന് അനൂപ് മുഹമ്മദ് അന്വേഷണ ഏജന്‍സിക്കു മൊഴിനല്‍കി. രണ്ടാഴ്ചകൊണ്ട് ബിനീഷിന്റെ മൊഴി പരിശോധിച്ചശേഷം ഇ.ഡി. വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും വീണ്ടും ചോദ്യംചെയ്യാനാണു തീരുമാനം.






