
കൊച്ചി: എന്‍.ഐ.എയ്ക്കു മുന്നില്‍ ചോദ്യംചെയ്യലിനെത്താന്‍ വാഹനത്തിനായി മന്ത്രി കെ.ടി. ജലീല്‍ ആദ്യം വിളിച്ചതു കളമശേരിയിലെ പ്രമുഖവ്യവസായിയെ. എന്നാല്‍, ഇ.ഡിയുടെ ചോദ്യംചെയ്യലിന് അരൂരിലെ വ്യവസായിയുടെ വാഹനത്തില്‍ പോയതു വന്‍വിവാദമായ സാഹചര്യത്തില്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അരൂരിലെ വ്യവസായിക്ക് ഇ.ഡിയുടെ ചോദ്യംചെയ്യലും നേരിടേണ്ടിവന്നിരുന്നു.
ഘടകകക്ഷിയുടെ ദേശീയസംഘടനാനേതാവായ കളമശേരിയിലെ വ്യവസായി ഇന്നലെ പുലര്‍ച്ചെ മലപ്പുറത്തേക്കു പോകുകയും ചെയ്തതോടെയാണു പുലര്‍ച്ചെ ഒന്നരയ്ക്ക് സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ എ.എം. യൂസഫിനെ ജലീല്‍ വിളിച്ചത്.
പത്തടിപ്പാലം പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസില്‍ പുലര്‍ച്ചെ നാലരയ്ക്കു കാര്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം. എന്‍.ഐ.എ. മുമ്പാകെ ഹാജരാകാനാണെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് യൂസഫിന്റെ വെള്ള എറ്റിയോസ് (കെ.എല്‍. 07 സി.ഡി 6444) കാറുമായി ഡ്രൈവര്‍ ഗസ്റ്റ് ഹൗസിലെത്തി. ആറുമണിയോടെ ഈ കാറില്‍ ഗിരിനഗറിലുള്ള എന്‍.ഐ.എ ഓഫീസിലേക്ക്.
അവിടെ എന്‍.ഐ.എ. ഉദ്യോഗസ്ഥരെത്താന്‍ മന്ത്രിക്കു രണ്ടരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു. എട്ടരയോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. പുറത്ത് കാത്തുനിന്ന മാധ്യമങ്ങള്‍ക്കായി പത്തുമണിയോടെ ജലീലിന്റെ വാട്സ്ആപ് സന്ദേശമെത്തി. ''ഒന്നും ഒളിച്ചുവയ്ക്കാനില്ല, സത്യം ജയിക്കും''. 1.20-ന് അടുത്തസന്ദേശം: ''സന്തോഷവാനാണ്; മറച്ചുവയ്ക്കാന്‍ ഒന്നുമില്ല''. തനിക്കെതിരേ ആരോപണമുന്നയിക്കുന്നവര്‍ വിശുദ്ധഗ്രന്ഥത്തില്‍ തൊട്ട് സത്യംചെയ്യാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
എട്ടുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യല്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ പോലീസ് ബാരിക്കേഡുകള്‍ നീക്കി. മന്ത്രി വന്ന കാറിന് െപെലറ്റ് വാഹനവും ഒരുക്കിനിര്‍ത്തി. രണ്ട് വഴിയില്‍ ഒന്നിലൂടെ മന്ത്രി പോയേക്കാമെന്നു മാധ്യമങ്ങളെ ധരിപ്പിച്ചെങ്കിലും മറ്റൊരു വഴിയാണു മടക്കയാത്രയ്ക്ക് തെരഞ്ഞെടുത്തത്. യാത്രയ്ക്കിടെ വാഹനം മാറിക്കയറുകയും ചെയ്തു.





