
തിരുവനന്തപുരം : തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തില്‍ നടന്ന ദുരൂഹമരണങ്ങള്‍ സംബന്ധിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കുടുംബത്തിലെ കാര്യസ്ഥന് രവീന്ദ്രന് നായര്‍ നല്കിയ മൊഴികള്‍ കളവാണെന്നതിന് അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചതോടെ ഇയാള്‍ പ്രതിയായേക്കും. കുടുംബത്തിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിയെടുത്തതിലെ ഗൂഢാലോചനാക്കുറ്റത്തിനും രവീന്ദ്രന് നായരെ ജില്ലാ ക്രൈം ബ്രാഞ്ച് ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നു സൂചന.
ഒരു കുടുംബത്തിലെ അഞ്ചു പേരാണു തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം(കൂടത്തില്‍) എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണി ജയമാധവന്‍ നായരുടെ മരണമായിരുന്നു ഏറ്റവും ഒടുവിലത്തേത്. ജയമാധന് നായരെ കേന്ദ്രീകരിച്ചുള്ള ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണമാണ് വഴിത്തിരിവിലെത്തിയത്. കൂടത്തായി കേസില്‍ ജോളിക്കെതിരേയുള്ള ആരോപണങ്ങള്‍ പോലെതന്നെ ശക്തമാണ് കൂടത്തില്‍ സംഭവത്തിലും ഉണ്ടായിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. കുടുംബത്തിലെ അഞ്ചു മരണങ്ങളിലും സ്വത്ത് തട്ടിയെടുക്കലിലും കൂടത്തായി മോഡല്‍ ദുരൂഹതയുണ്ടെന്ന പരാതി സംബന്ധിച്ച അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്.
ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതാണ് സംശയമുണ്ടാക്കിയത്. അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു രവീന്ദ്രന് നല്കിയ മൊഴി. മരണത്തിനു മുമ്പ് സ്വത്തുക്കള്‍ വില്ക്കാന് തനിക്ക് അനുമതി പത്രം നല്‍കിയെന്നും രവീന്ദ്രന് പറഞ്ഞിരുന്നു. അതു ശരിയില്ലെന്നുള്ള തെളിവുകള്‍ അസി. കമ്മിഷണര്‍ സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ചു. ജയമാധവന്‍ നായരെ താന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴി അതിനിര്‍ണായകമായി.
വീടിനു സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു പകരം അയല്‍വാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി, അരമണിക്കൂറിനു ശേഷം എന്തിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെതെന്നതും ദൂരൂഹമാണ്. ജയമാധവന്റെ വീട്ടില്‍ വച്ച് വില്‍പ്പത്രം തയാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്നു കണ്ടെത്തിയിട്ടുണ്ട്. തന്റെ വീട്ടില്‍കൊണ്ടുവന്നാണ് രവീന്ദ്രന് വില്‍പ്പത്രത്തില്‍ ഒപ്പിടീച്ചതെന്ന് സാക്ഷികളില്‍ ഒരാളായ അനില്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വത്ത് തട്ടിയെടുക്കാന്‍ രവീന്ദ്രന് നായര്‍ ഗൂഢാലോചന നടത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.രവീന്ദ്രന് നായരുടെ അക്കൗണ്ടില്‍ അനധികൃതമായി പണമെത്തിയെന്നും സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായി. മുന്‍ കലക്ടര്‍ മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ ആരോപണവിധേയരാണ്. സ്വത്തുക്കളുടെ വില്‍പ്പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും രജിസ്ട്രേഷന് വകുപ്പിനും റവന്യൂ അധികൃതര്ക്കുമടക്കം അന്വേഷണസംഘം കത്തു നല്കി.
മാനസിക അസ്വാസ്ഥ്യമുള്ളപ്പോള്‍ ജയമാധന് നായര്‍ക്ക് രവീന്ദ്രന് നായര്‍ മദ്യം വാങ്ങി നല്‍കിയിരുന്നെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രവീന്ദ്രന് നായരെ വീണ്ടും ചോദ്യം ചെയ്യാനാണു കൂടത്തില്‍ കുടുംബത്തില്‍ നടന്ന ദുരൂഹമരണങ്ങള്‍ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം. സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം രവീന്ദ്രന് നായരെ അറസ്റ്റ് ചെയ്യാനാണു ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്റെ പകര്‍പ്പ് നേരത്തേ പുറത്തു വന്നിരുന്നു. രവീന്ദ്രന് നായര്‍ അടക്കം പന്ത്രണ്ടു പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മുന്‍ ജില്ലാ കലക്ടര്‍ മോഹന്‍ദാസ് പത്താം പ്രതിയാണ്. ഗൂഢാലോചന. സാമ്പത്തികത്തട്ടിപ്പ്, ഭീഷണി എന്നീ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകന് പ്രകാശിന് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നു.






