
തിരുവനന്തപുരം: പ്രവാചകന് മുഹമ്മദ് നബിയുടെ തിരുകേശ സമര്‍പ്പണവുമായി ബന്ധപ്പെട്ട് മുമ്പ് പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരുടേയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നും പറഞ്ഞത് പറഞ്ഞതു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്വര്‍ണ്ണക്കടത്തിന് പിന്നാലെ പോകുന്നവര്‍ അങ്ങിനെ പോകാനും ഖുര്‍ ആനെ വെറുതേ വിടാനും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു പ്രവാചകന്റെ മുടിയായാലും ബോഡി വേസ്റ്റ് ആണെന്നും കത്തിച്ചാല്‍ കത്തുമെന്നും നേരത്തേ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞത്. വിശുദ്ധഗ്രന്ഥമായ ഖുര്‍ ആനെ പ്രതിപക്ഷം അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ഇപ്പോള്‍ പറയുന്ന അങ്ങ് പ്രവാചകന്റെ തിരുകേശവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് എന്താ സംശയം ഞാന്‍ പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നായിരുന്നു മറുപടി.
ആരുടേയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല താന്‍ നിലപാട് വ്യക്തമാക്കുന്നത് എന്നും പറഞ്ഞു. മുഖ്യമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍, ഖുറാനെ തൊട്ട് പൊള്ളി നില്ക്കുമ്പോള് ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു മറുപടി. ഖുറാന് ഇവിടെ കള്ളക്കടത്തായി വന്നതാണെന്ന് ഒരു തരത്തിലും പറയാനാകില്ല.
കേന്ദ്രസര്‍ക്കാരിന്റെ കസ്റ്റംസ് ക്ലിയര്‍ ചെയ്ത് എംബസിയിലെത്തിച്ചത് ഇവിടെ വിതരണത്തിന് കൊടുത്തതാണ്. ന്യായമായ മാര്‍ഗത്തിലൂടെ എത്തിച്ചതെങ്ങനെ കള്ളക്കടത്താവും. സ്വര്‍ണക്കടത്തും ഖുറാനും രണ്ടു വിഷയമാണെന്നും ഖുറാന്റെ മറവില്‍ കള്ളക്കടത്ത് നടത്തിയെന്നൊക്കെ പറയുന്ന മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ ടി ജലീലിന്റെ മൊഴി എടുത്തത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടല്ല. സ്വര്‍ണക്കടത്ത് കേസ് പുരോഗമിക്കുമ്പോള്‍ ചിലരുടെ നെഞ്ചിടിപ്പ് ഇനിയും വര്‍ധിക്കുമെന്നും പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ്. സ്വര്‍ണ്ണക്കടത്തിന്റെ പിന്നാലെ പോകൂ. ഖുര്‍ആനെ വലിച്ചിഴക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു. ഖുര്‍ആന്‍ കള്ളക്കടത്തിനു വേണ്ടി ഉപയോഗിച്ചു എന്നു പറഞ്ഞതും വിവാദമാക്കിയതും മുസ്ലിം ലീഗ് നേതാക്കള്‍ അടക്കമാണ്. ലീഗ് നേതാക്കള്‍ക്കു പോലും ഖുര്‍ആനിനോടു വിപ്രതിപത്തി ഉണ്ടായി.
അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കു പോലും അതില്‍ എതിര്‍പ്പു വന്നു എന്നു മനസ്സിലാക്കിയപ്പോള്‍ മറ്റൊരു വഴിക്കു തിരിച്ചു വിടാനാണു ഞങ്ങള്‍ക്കു നേരെയുള്ള ആക്രമണം. എന്നാല്‍ അതിനവര്‍ക്കു കഴിയില്ല. ഞങ്ങളാരും മറ്റൊന്നും പറയാന്‍ പോയിട്ടില്ല. ഖുര്‍ആനിനെ അംഗീകരിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതാണ് ഇത്തരത്തില്‍ വഴിതിരിച്ചു വിടാന്‍ ഇടയാക്കിയതെന്നും പറഞ്ഞു.






