
കൊച്ചി: ഭാരപരിശോധന നടത്തണമെന്ന നിര്‍ദേശം തള്ളിക്കളഞ്ഞ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്നതോടെ കരാര്‍ കമ്പനിയില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയ്ക്കു മങ്ങലേറ്റു. പാലത്തിന് ബലക്ഷയമുണ്ടോ എന്നു കണ്ടെത്താനുള്ള ഭാരപരിശോധന ഒഴിവാക്കാന്‍ സുപ്രീംകോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാര്‍ പാലം നിര്‍മിച്ച ആര്.ഡി.എസ്. പ്രൊജക്ട്സുമായി ഉണ്ടാക്കിയ ടെന്‍ഡര്‍ കരാറുകള്‍ നിയമപോരാട്ടത്തിനു വഴിവയ്ക്കും.
അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് കരാര്‍ കമ്പനി വഹിക്കണമെന്നാണു ടെന്‍ഡര്‍ വ്യവസ്ഥ. പാലം കമ്മിഷനിങ് നടത്തി മൂന്നുവര്‍ഷത്തിനകം വേണ്ടിവരുന്ന അറ്റകുറ്റപ്പണികള്‍ കരാറുകാരുടെ ബാധ്യതയാണ്. അതിനിടെ പാലം ബലക്ഷയത്തിന്റെ പേരില്‍ പൊളിച്ചു പണിയുമ്പോള്‍ കരാറുകാരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ബലക്ഷയമുണ്ടോ എന്നു പരിശോധിക്കാന്‍ കരാറുകാരന് സന്നദ്ധനായിട്ടും അതിനു തയാറാകാതിരുന്നത് ഫലത്തില്‍ ആര്.ഡി.എസ്. കമ്പനിക്കു രക്ഷയായെന്നു ചുരുക്കം.
പാലം പൊളിക്കേണ്ട സാഹചര്യമുണ്ടായത് ഡിസൈനിലെ അപാകതകൊണ്ടു കൂടിയാണെന്ന വാദം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചതിനാല്‍ അതിനെതിരെ റിവ്യു ഹര്‍ജി നല്‍കാനുള്ള സാധ്യത തേടുകയാണ് കരാറുകാരുടെ സംഘടന. നിര്‍മാണക്കരാറില്‍ ഉള്‍പ്പെടാത്ത വ്യവസ്ഥകള്‍ക്കു നിര്‍ബന്ധിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന വാദമാണ് കരാറുകാരുടേത്. കരാറുകാരന് നല്കിയ ബാങ്ക് ഗ്യാരന്റി പാലത്തില്‍ വിള്ളല്‍ കണ്ടപാടെ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനിടെ പാലം ബലപ്പെടുത്താനും മറ്റുമായി രണ്ടരക്കോടി രൂപ ചെലവിട്ടതായും കരാറുകാരന് പറയുന്നു.
സ്പാനുകള്‍ പൊളിച്ചുമാറ്റാന്‍ പാലം പരിശോധിച്ച മദ്രാസ് ഐ.ഐ.ടിയുടെ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നില്ല. ഏഴുകോടി രൂപ മുടക്കിയുള്ള അറ്റകുറ്റപ്പണികളാണ് അവര്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ 97 സ്പാനുകളും അവയുടെ ഗര്‍ഡറുകളും മാറ്റിവയ്ക്കുകയാണു ചെയ്യുന്നത്. പാലത്തിന് ബലക്ഷയമുണ്ടായിരുന്നില്ലെന്നും ഭാരപരിശോധന നടത്താതിരുന്നതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കരാറുകാരന് വാദിക്കാം. അറ്റകുറ്റപ്പണി നടത്തിയാല്‍ പാലാരിവട്ടം പാലം ഗതാഗതയോഗ്യമാക്കാമെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇ. ശ്രീധരന് തള്ളിയതോടെയാണ് പൊളിച്ചുപണിയല്‍ നിര്‍ദേശം ശക്തമായത്.





