
മുമ്പ് സോവ്യറ്റ് റിപ്പബ്ളിക്കിന്റെ ഭാഗമായിരുന്ന അര്‍മീനിയയും അസര്‍ബെയ്ജാനും തമ്മിലുള്ള പോര് തുടങ്ങിയിട്ട് ദശകങ്ങളായി. എന്നാല്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കപ്രദേശത്തിന്റെ പേരില്‍ നടത്തിയ പേരാട്ടം യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. തുര്‍ക്കി മുസ്ലീങ്ങളുടെ ദേശമായ അസര്‍ബെയ്ജാന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നതും ക്രിസ്തുമതം പിന്തുരുന്ന അര്‍മീനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ളതുമായ നെഗോര്ണി കരാബാഖ് മേഖലയ്ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ വഴക്ക്.
മുമ്പ് രണ്ടുപേരും നടത്തിയ പോരാട്ടങ്ങളില്‍ ദശലങ്ങങ്ങള്ക്കാണ് ജീവന് നഷ്ടമായത്. 1921 ല്‍ സോവ്യറ്റ് അധികൃതര്‍ മേഖല അസര്ബൈജനിലേക്ക് ചേര്‍ത്തത് മുതല്‍ തുടങ്ങിയ പ്രശ്നമാണ്. 4,400 ചതുരശ്ര കിലോമീറ്ററിലായി പരന്നു കിടക്കുന്ന മലമ്പ്രദേശമായ നാഗോര്‍ണോ കരാബാഖ് അമേരിക്കയിലെ ഡെലാവേര്‍ സ്റ്റേറ്റിനോളം വലിപ്പമുള്ള പ്രദേശമാണ്. അര്‍മീനിയന്‍ അതിര്‍ത്തിയില്‍ നിന്നും 50 കി. മീ. മാറി കിടക്കുന്ന പ്രദേശം അസര്ബെയ്ജാന് കീഴിലായിരുന്നെങ്കിലും സ്വയംഭരണ പ്രദേശമായിരുന്നു. എന്നാല്‍ 1994 ല്‍ യുദ്ധം അവസാനിച്ച ശേഷം അര്‍മീനിയയുടെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും അന്താരാഷ്ട്ര സമൂഹം അസര്ബെയ്ജാന് കീഴിലുള്ള പ്രദേശമായിട്ടാണ് പരിഗണിക്കുന്നത്.
1991 ല്‍ സോവ്യറ്റ് യൂണിയന് തകര്‍ന്ന ശേഷം യെരേവാന്റെ പിന്തുണയോടെ അര്‍മീനിയന്‍ വാദികള്‍ ഇത് പിടിച്ചെടുത്തു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ 30,000 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ആയിരക്കണക്കിന് പേര് ജീവനുമായി വീടുപേക്ഷിച്ച് പലായനം ചെയ്തു. 1994 ല്‍ അമേരിക്ക, ഫ്രാന്‍സ് എന്നിവരുടെ സഹായത്തോടെ റഷ്യയുടെ മദ്ധ്യസ്ഥ ശ്രമങ്ങളില്‍ സമാധാന കരാറുകളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലി വെടിനിര്‍ത്തല്‍ സംഭവിച്ചെങ്കിലും വീണ്ടും തുടര്‍ന്നുകൊണ്ടേയിരുന്നു.
മുന്‍ യുഎസ്എസ്ആറില്‍ നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ തന്നെ ക്രിസ്തീയ രാഷ്ട്രമായി മാറിയ അര്‍മേനിയ ഇപ്പോളും സാമ്പത്തീകമായ അസ്ഥിരതയില്‍ തുടരുകയാണ്. മറുവശത്ത് ഇസ്ളാമിക ഭൂരിപക്ഷമുള്ള രാജ്യമായി മാറിയ കാസ്പിയന്‍ കടലിന്റെ തീരത്തുള്ള അസര്ബെയ്ജാന് 1993 മുതല്‍ രാജകുടുംബത്തിന് കീഴിലാണ്. തര്‍ക്കഭൂമിയായ നാഗോര്‍ണോ കരാബാഖില്‍ ക്രിസ്ത്യാനികളും തുര്‍ക്കി മുസ്ളീങ്ങളും ഒരുമിച്ച് വസിക്കുന്നുണ്ടെങ്കിലൂം അര്‍മീനിയക്കാരാണ് കൂടുതല്‍.
ഈ മതവൈരത്തിലേക്ക് തുര്‍ക്കി പോലെയുള്ള ഒരു രാജ്യത്തിന്റെ ഇടപെടല്‍ പ്രശ്നം കൂടുതല്‍ വഷളാക്കിയതെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ പറയുന്നു. തുര്‍ക്കിഭാഷ സംസാരിക്കുന്ന ആള്ക്കാര് കൂടുതലുള്ള അസര്ബെയ്ജാനെയാണ് തുര്‍ക്കി പിന്തുണയ്ക്കുന്നത് അത് അവരുടെ എണ്ണ സമൃദ്ധി ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. തുര്‍ക്കിയുടെയും അസര്ബെയ്ജാന്റെയും സൗഹൃദം അര്‍മീനിയയുടെ അസ്വസ്ഥത കൂട്ടി. ഇതിനൊപ്പം നാഗോര്ണി കരാബാഖയെക്കുറിച്ചുള്ള തുര്‍ക്കിയുടെ തുടര്‍ച്ചയായ പ്രസ്താവനകളും പ്രശ്നം രൂക്ഷമാക്കി.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഓട്ടോമാന്‍ സാമ്രാജ്യകാലത്ത് തുര്‍ക്കി അര്‍മേനിയ ശത്രുതയില്‍ 1.5 ദശലക്ഷം അര്‍മീനിയക്കാരെയാണ് കൊന്നുകളഞ്ഞത്. ഇത് കൂട്ടക്കൊലയാണെന്ന് 30 ലധികം രാജ്യങ്ങള്‍ ഇപ്പോഴും കരുതുമ്പോള്‍ തുര്‍ക്കി ഇക്കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഈ മേഖലയിലെ കരുത്തരായ റഷ്യ പക്ഷേ അര്‍മേനിയയുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്.
അര്‍മീനിയ ഉള്‍പ്പെടെയുള്ള മുന്‍ സോവ്യറ്റ് രാജ്യങ്ങളുമായി സൈനിക, സുരക്ഷാ സഹകരണം റഷ്യ പിന്തുടരുന്നുണ്ട്. ആയുധ ശേഖരവും പ്രതിരോധ സംവിധാനവുമുള്ള അസര്‍ബെയ്ജാനെ പ്രതിരോധിക്കാന്‍ അര്‍മീനിയക്കാര്‍ക്ക് റഷ്യയുടെ തണല്‍ ആവശ്യവുമാണ്. അര്‍മീനിയയും അസര്‍ബെയ്ജാനും തമ്മിലുള്ള ഞായറാഴ്ച ഉണ്ടായ ഏറ്റവും പുതിയ പ്രശ്നത്തിനും ഇരുവരും പരസ്പരം പഴിചാരുകയാണ്.
എന്നിരുന്നാലും ഞായറാഴ്ചയുണ്ടായ ആക്രമണ പ്രത്യാക്രമണത്തില്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമുണ്ടായി. സാധാരണക്കാര്‍ സഹിതം മരണമടഞ്ഞു. ജൂലൈയില്‍ ഇരുവരും നടത്തിയ പോരില്‍ 17 പേര് കൊല്ലപ്പെട്ട സംഭവത്തിന്റെ പിന്തുടര്ച്ചയായിരുന്നു ഇപ്പോഴുണ്ടായത്. 1988 നും 1994 നും ഇടയില്‍ ഇരു കൂട്ടരും നടത്തിയ പോരാട്ടത്തില്‍ 30,000 ജീവനുകളാണ് ബലിയര്‍പ്പിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് പേര്‍ക്ക് വീടും നാടും ഉപേക്ഷിച്ചു പോകേണ്ടിയും വന്നു.
കലഹത്തിന്റെ ഏറ്റവും പുതിയ കാരണം അര്‍മീനിയന്‍ സൈന്യം തിങ്കളാഴ്ച രാവിലെ അസര്‍ബെയ്ജാനിലെ ടര്‍ടാര്‍ നഗരത്തില്‍ ഷെല്ലാക്രമണം നടത്തി എന്നാണ് അസര്ബെയ്ജാന് പറയുന്നത്. എന്നാല്‍ രാത്രിയില്‍ ഉടനീളം നടത്തിയ ആക്രമണം പുലര്‍ച്ചെയും തുടര്ന്നതാണെന്നാണ് അര്‍മീനിയയുടെ മറുപടി. ഈ പോരില്‍ തങ്ങളുടെ 26 ജോലിക്കാര്‍ കൊല്ലപ്പെട്ടതായി നാഗര്‍ണോ കരാബാഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്തം 80 പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് അവര്‍ പറയുന്നത്.
ഇവരുടെ ഏറ്റുമുട്ടലുകള്‍ അയല്‍ക്കാരായ റഷ്യ, തുര്‍ക്കി, ഇറാന് എന്നിവര്‍ക്കും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഈ രാജ്യങ്ങളുടെ പ്രധാന ഗ്യാസ്, എണ്ണ പൈപ്പ് ലൈന്‍ ഈ മേഖലകളിലൂടെയാണ് വരുന്നത്. 2016 ല്‍ അസര്‍ബെയ്ജാനും അര്‍മീനിയയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. അസര്‍ബെയ്ജാനെ തുര്‍ക്കി പിന്തുണയ്ക്കുമ്പോള്‍ അര്‍മീനിയയ്ക്ക് ആയുധ സഹായം നല്കുന്ന റഷ്യ അസര്‍ബെയ്ജാനുമായി സൗഹൃദവും പുലര്‍ത്തുന്നുണ്ട്. അര്‍മീനിയയില്‍ റഷ്യയ്ക്ക് സൈനിക താവളം ഉണ്ടെന്നതാണ് അര്‍മീനിയയുടെ ധൈര്യത്തിന് ആധാരം.






