
കണ്ണൂര്‍: പുനഃസംഘടനയ്ക്കു പിന്നാലെ കോണ്‍ഗ്രസില്‍ എം.പിമാര്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തില്‍ എല്ലാ കണ്ണുകളും വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനിലേക്ക്. പുനഃസംഘടനയില്‍ തനിക്കൊപ്പമുള്ളവരെ ഒഴിവാക്കിയതില്‍ കടുത്ത അമര്‍ഷമുള്ള സുധാകരന് ഏതു നിമിഷവും ''വെടിപൊട്ടിക്കാന്‍'' സാധ്യതയുണ്ട്. കെ.പി.സി.സി. അധ്യക്ഷ പദവി ലക്ഷ്യമിട്ട് നേരത്തേ തന്നെ നീക്കം നടത്തിയ ആളാണു സുധാകരന്. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ മുല്ലപ്പള്ളി രംഗത്തെത്തിയത് പ്രതീക്ഷ കെടുത്തി.
വര്‍ക്കിങ് പ്രസിഡന്റ് എന്ന തസ്തികയില്‍ ഒതുങ്ങിയെങ്കിലും അധ്യക്ഷപദവിയില്‍ ഇപ്പോഴും കണ്ണുവയ്ക്കുന്നുണ്ട്. പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പക്ഷപാതപരമായി പെരുമാറിയെന്ന അഭിപ്രായക്കാരനാണു കെ. സുധാകരന്. അതൃപ്തി അറിയിച്ച് അഞ്ച് എം.പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തു നല്കിയ വേളയില്‍ മുന്നില്‍നിന്നതും സുധാകരനാണ്.
എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്, ആന്റോ ആന്റണി, എം.കെ. രാഘവന് എന്നിവരോടൊപ്പം കെ. സുധാകരനും ചേര്‍ന്നാണ് ഹൈക്കമാന്‍ഡിനു കത്തു നല്‍കിയത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാത്രം കേള്‍ക്കുന്നുവെന്നാണ് മറ്റ് എം.പിമാരെപ്പോലെ സുധാകരന്റെയും വിമര്‍ശനം.
കെ. സുധാകരന് ഉള്‍പ്പെടുന്നത് ഐ വിഭാഗത്തിലാണെങ്കിലും കണ്ണൂര്‍ ജില്ലയില്‍ ഇതിനു പുറത്തുനിന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാരുള്ളത്. എ വിഭാഗത്തിന് വലിയ പ്രാതിനിധ്യം ലഭിച്ചെങ്കിലും സുധാകരപക്ഷത്തിന് പ്രതീക്ഷിച്ച പരിഗണന ലഭിച്ചില്ലെന്നാണു പരാതി. വരും ദിനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിന് സുധാകരനും കൂട്ടരും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ത്തിയാല്‍ മുല്ലപ്പള്ളിക്കു കാര്യങ്ങള്‍ എളുപ്പമാകില്ല. ഇരട്ടപ്പദവി പ്രശ്നം പാര്‍ട്ടി ഘടകങ്ങളില്‍ സജീവമായാല്‍ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും സ്ഥാനം നഷ്ടമാവുകയും ചെയ്തേക്കും.






