
യുപിയിലെ ഹത്രാസ് ജില്ലയില്‍ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു അരങ്ങേറിയത് . 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി ഈ ലോകം തന്നെ വിട്ടുപോയി . സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെലിബ്രിറ്റികളടക്കം ഒട്ടനവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ നടി മധൂ ഷാ (മധുബാല) ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുകയാണ്. ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധൂ വിഡിയോ പങ്കുവച്ചത്.
കോവിഡ് പ്രശ്നങ്ങൾക്കിടയിലും മനുഷ്യൻ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോൾ ബലാത്സംഗം പോലുള്ള അതിക്രമങ്ങൾ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നൽകുന്നതെന്ന് മധൂ ചോദിക്കുന്നു. ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തിൽ തൂക്കി കൊല്ലണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്നും മധൂ പറയുന്നു.
മധൂവിന്റെ വാക്കുകൾ ഇങ്ങനെ
ആദ്യമായി ഞാൻ മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയർത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വിഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടത്. ഹാപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാൻ ആദ്യമായി കേൾക്കുന്നത്. കോവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്പത്തികമായും മാനസികമായും തകർന്നു, ഒരുപാട് ജീവിതങ്ങളെ നഷ്ടമായി. എന്നിരുന്നാലും ശുഭാപ്തി വിശ്വാസത്തോടെ നമ്മൾ മുന്നോട്ട് പോവുകയാണ്. എന്നാൽ രാജ്യത്ത് സ്ത്രീകൾക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങൾ എന്ത് ശുഭസൂചനയാണ് നമുക്ക് നൽകുന്നത്? ഇത് മനുഷ്യൻ മനുഷ്യനോട് ചെയ്യുന്നതാണ്. എങ്ങിനെയാണ് ഇത് സാധിക്കുന്നത്?
ബലാത്സംഗം ചെയ്യുന്നവര പൊതുമധ്യത്തിൽ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവൻ കാണിക്കണമെന്നും ഞാൻ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്. പൊതു സ്ഥലത്ത് വച്ച് സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പർശിക്കുമ്പോൾ അല്ലെങ്കിൽ മോശമായി നോക്കുമ്പോൾ അവൾ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോൾ തങ്ങളിലൊരാൾ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ?
സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷൻമാരെയാണ്, മൊത്തം സമൂഹത്തെയാണ്. സ്ത്രീ-പുരുഷൻ, ആൺകുട്ടി-പെൺകുട്ടി എന്ന വേര്‍തിരിവ് എന്തിനാണ്? ഈ സമൂഹത്തിൽ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കൂ.






