
ഹത്രാസ്: സെപ്തംബര്‍ 14 ന് ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനുള്ള നടപടികള്‍ ഉത്തര്‍പ്രദേശില്‍ തുടരുമ്പോള്‍ പെണ്‍കുട്ടിയുടെ ഗ്രാമമായ ബൂള്ഗാഹ്റിയില് നിന്നും ഉയരുന്നത് ജാതിയുടെയും വിവേചനത്തിന്റെയും ഞെട്ടിക്കുന്ന കഥകള്‍. നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ന്യൂനപക്ഷമായ അവര്‍ണ്ണ വിഭാഗത്തിന് ഭൂരിപക്ഷമായ സവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്നുള്ള അവഗണനയും പീഡനവും നിരന്തര സംഭവങ്ങള്‍. പെണ്‍കുട്ടിയുടെ കുടുംബം ഉള്‍പ്പെടെ ഗ്രാമത്തിലെ ദളിത് വിഭാഗങ്ങള്‍ താമസിക്കുന്ന ഇടത്തെക്കുറിച്ചും അവര്‍ അനുഭവിക്കുന്ന ജാതിപീഡനവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 'ദി വയര്‍' ആണ്.
15 ബ്രാഹ്മണ കുടുംബങ്ങള്‍ക്കും നൂറു കണക്കിന് ഠാക്കൂര്‍ കുടുംബങ്ങള്‍ക്കും ഇടയില്‍ ഞെങ്ങി ഞെരുങ്ങിയാണ് ഇവിടെ പെണ്‍കുട്ടിയുടേത് ഉള്‍പ്പെടെ നാലോളം ദളിത് കുടുംബങ്ങള്‍ കഴിയുന്നതെന്നും എല്ലാവരും ചേര്‍ന്ന് ഇവരെ ചവിട്ടി മെതിക്കുക്കയാണെന്നും വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മഴക്കാലത്ത് ഗ്രാമത്തിലെ മുഴുവന്‍ മാലിന്യങ്ങളും ദളിതുകള്‍ താമസിക്കുന്ന ഇടത്തേക്ക് മറ്റുള്ളവര്‍ തിരിച്ചുവിടും. ഓടയില്‍ ഇറങ്ങി അത് വൃത്തിയാക്കേണ്ട ചുമതല ഇവര്‍ക്കാണ്. ഓട വൃത്തിയാക്കലുകള്‍ പോലെയുള്ള ജോലികള്‍ ചെയ്യാന്‍ വിസമ്മതിച്ചാല്‍ കൂലി നല്കാതിരിക്കല് മര്‍ദ്ദിക്കല്‍ എന്നിവ പ്രയോഗിക്കുമെന്നാണ് ദളിത് വിഭാഗത്തിലുള്ളവര്‍ ആരോപിക്കുന്നത്.
യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാളാ സന്ദീപ് മുമ്പും ഇരയെ പല തവണ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് ഠാക്കൂര്‍ കുടുംബം. ഹത്രാസ് ഇരയുടെ കുടുംബം സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഭീതിയില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല. ജാതിവിവേചനം ഗ്രാമത്തില്‍ തുടര്‍ക്കഥയാണെന്നും ദളിതുകള്‍ക്കും ഠാക്കൂര്‍ മാര്‍ക്കും ഇടയില്‍ ഈ വിഷയം എക്കാലവും പ്രശ്നമായി നില്‍ക്കുമെന്നും അത്തരം സാഹചര്യത്തില്‍ ഗ്രാമത്തില്‍ ജീവിതം ഏറെ ദുഷ്ക്കരമായിരിക്കുമെന്നും പെണ്‍കുട്ടിയുടെ സഹോദരന് പറയുന്നു.
പെണ്‍കുട്ടിയുടെ വീടിനൊപ്പം അയല്‍ക്കാരായ ദളിതരും ഭീതിയേടെയാണ് കഴിയുന്നത്. ഇരയുടെ തൊട്ടയല്‍ക്കാരായ നാല് ആണ്മക്കളും ഒരു മകളുമുള്ള ബന്‍വാരിയും ഭയത്തിലാണ്. പരമ്പരാഗതമായി കിട്ടിയ വീടാണെങ്കിലും തന്റെ മകള്‍ ഇവിടെ സുരക്ഷിതയാണോ എന്ന ആശങ്ക ഇയാളെ വലയ്ക്കുന്നുണ്ട്. അക്രമങ്ങള്‍ നടത്താന്‍ ഒരു മടിയും കാട്ടത്താരാണ് ഠാക്കൂര്‍മാര്‍. അവര്‍ അവരുടെ മേധാവിത്വം എല്ലായിടത്തും കാട്ടുകയും ചെയ്യും. ''ഒരിക്കല്‍ മകന് വഴിയില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്ലാസ്റ്റിക് കൂടില്‍ പൊതിയുമായി ഠാക്കൂര്‍ വിഭാഗത്തിലെ കുട്ടി കടന്നുപോയി. കളിക്കുന്നതിനിടയില്‍ മകന്റെ ബാലന്‍സ് തെറ്റി വീഴാന്‍ പോയപ്പോള്‍ അതില്‍ അറിയാതെ തൊട്ടുപോയി. ഇതിന് ബാംഗി (ദളിത് വിഭാഗം) തൊട്ടതിനാല്‍ തന്റെ ഭക്ഷണം അശുദ്ധമായെന്ന് ഠാക്കൂര്‍ വിഭാഗത്തിലെ കുട്ടി വിളിച്ചു പറഞ്ഞു.'' ഇതിന് 30 ലധികം പേര് എത്തി തന്റെ മകനെ തല്ലിച്ചതച്ചതായി ബന്ബാരി പറഞ്ഞു. ഠാക്കൂര്‍ കുട്ടിക്ക് പരിക്കേല്‍ക്കാത്തതിനാല്‍ തന്റെ മകന് രക്ഷപ്പെട്ടെന്നും ഒരു കൊച്ചു കുട്ടി കളിക്കുന്നതിനിടയില്‍ സംഭവിച്ച ചെറിയ കാര്യത്തിന് മകനെ തല്ലിച്ചതയ്ക്കാന്‍ വടിയുമായി വന്നത് 30 ഓളം മുതിര്‍ന്നവര്‍ ആയിരുന്നെന്ന്് ബന്‍വാരി പറയുന്നു.
''ഠാക്കൂര്‍ കുടുംബത്തിലെ ചടങ്ങുകള്‍ക്കും മറ്റും അവര്‍ വന്ന് വിളിക്കും. അവിടെ അവര്‍ ഭക്ഷണം തരുന്നത് ബ്രാഹ്മണരും ഠാക്കൂര്‍മാരും ഇരിക്കുന്ന സ്ഥലത്ത് നിന്നും ഏറെ മാറി മറ്റൊരിടത്താണ്. അവിടെ നിലത്തിരുത്തി ഭക്ഷണം തരും. അടുത്തു പോലും എത്തില്ല. അകന്നു നിന്ന്് വളരെ ഉയരത്തില്‍ നിന്നു കൊണ്ട് താഴേയ്ക്ക് ഭക്ഷണം ഇട്ടുതരും. ചിലപ്പോള്‍ ഭക്ഷണം തറയില്‍ വീഴും. അതും ഞങ്ങള്‍ തിന്നണം.ഇരിപ്പിടം നല്‍കുന്നത് വൃത്തി ഹീനമായ സ്ഥലത്ത് ഇരിക്കാന്‍ പോലും വയ്യാത്തിടത്താകും മിക്കവാറും ഇതിനുള്ള ഇരിപ്പിടം. പാത്രത്തിലോ മറ്റോ ഞങ്ങള്‍ തൊട്ടാല്‍ അത് അശുദ്ധമായെന്നും പറയും. '' ബന്‍വാരിയുടെ ഭാര്യയുടെ അനുഭവവും ദി വയര്‍ ഉദ്ധരിച്ചിട്ടുണ്ട്്.
ഠാക്കൂര്മാര്ക്കോ ബ്രാഹ്മിണുകള്ക്കോ എതിരേ ഇവിടെ ഒരക്ഷരം മിണ്ടാനാകില്ല. പ്രതിഷേധിച്ചാലും അതിന്റെ ദുരിതം സഹിക്കേണ്ടി വരും. ഇവിടെ ദളിതര്‍ സാമ്പത്തീകമായി ഏറെ പിന്നിലാണ്. എണ്ണവും കുറവ്. ഒരിക്കലും വിചാരിക്കാന്‍ പോലും കഴിയാത്ത വിധമുള്ള പീഡനമാണ് തങ്ങള്‍ സഹിക്കുന്നതെന്നും കുട്ടികളെ ഓര്‍ത്താണ് എല്ലാറ്റിനോടും നിശബ്ദത പുലര്‍ത്തുന്നതെന്നും എന്നിരുന്നാലും ഇവിടം വിട്ടു പോകില്ലെന്നും പറയുന്നു. കൂട്ടബലാത്സംഗം ഇന്ത്യയില്‍ വന്‍ ചര്ച്ചായായിരിക്കെ കാര്യങ്ങള്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് ചര്ച്ചകളെങ്കിലൂം ഇപ്പോഴുള്ളതൊന്നും ഒരിക്കലും മാറുമെന്ന് ഇവര്‍ കരുതുന്നില്ല. ഞങ്ങളുടെ ജീവിതകാലം പോലും അവര്‍ ഈ പെരുമാറ്റം മാറ്റില്ലെന്നും പറയുന്നു.
പെണ്‍കുട്ടിയുടെ വീടിന് തൊട്ടപ്പുറത്തെ വീട്ടില്‍ ഭാര്യയും മൂന്ന് മക്കളുമായി കഴിയുന്ന വിക്രം കുമാറിന്റെ പ്രതികരണവും വയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. '' നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെങ്കിലും ഇതൊന്നും ഒരിക്കലും ഇവിടെ അപ്രതീക്ഷിതമായ കാര്യമല്ലെന്നാണ് വിക്രം കുമാര്‍ പറയുന്നത്. നിരന്തരം ഇത്തരം അക്രമങ്ങള്‍ ഇവിടെയുണ്ടെന്ന് ഇയാളുടെ ഭാര്യ സബീനാ ദേവിയും പറയുന്നു. ഒരു ഗ്രാമത്തില ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും ഒരുമിച്ച് കഴിയുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം സ്വാഭാവികമാണ്. ഞങ്ങള്‍ അവരുമായി അധികം ഇടപെടാന്‍ പോകാറില്ല. അവരെ പ്രകോപിതരാക്കാനും ശ്രമിക്കാറില്ല. ഞങ്ങള്‍ ഞങ്ങളുടെ ഇടത്ത് കഴിയും. അവര്‍ പറയുന്നു.
മുമ്പ് ഇവിടെ താമസിച്ചിരുന്ന തങ്ങളുടെ ഒരു ബന്ധു ഠാക്കൂര്‍മാര്‍ക്ക് എതിരേ ശബ്ദം ഉയര്‍ത്തിയതിന് അദ്ദേഹത്തിന്റെ വിരലുകള്‍ ഠാക്കൂറുമാര്‍ അരിവാളിന് വെട്ടിമാറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്. ഠാക്കൂര്‍മാരുടെ കൃഷിഭൂമിയില്‍ കന്നുകാലി കയറിയതുമായി ബന്ധപ്പെട്ട കാര്യത്തിനായിരുന്നു. അതിന്റെ പേരില്‍ പിന്നീട് അനേകം തവണ അക്രമം നടന്നു. മറ്റൊരു സംഭവത്തില്‍ തങ്ങളുടെ ഇളയ മകന് ഠാക്കൂര്‍ കുടുംബത്തിലെ കുട്ടിയുടെ അടുത്ത് ഇരുന്നതിന്റെ പേരില്‍ അവര്‍ എത്തി കുട്ടിെയ മര്‍ദ്ദിച്ചു. ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമേ അവിടെ ഇരിക്കാവൂ എന്ന് പറഞ്ഞായിരുന്നു അക്രമം. ഉയര്‍ന്ന ജാതിക്കാര്‍ ഇരിക്കുന്നിടത്ത് തൊട്ടുകൂടാത്തവര്‍ ഇരുന്നു എന്നതായിരുന്നു കാരണം. അവിടെ ഇരുന്ന തങ്ങളുടെ ജാതിക്കാരായ കുട്ടികളെയെല്ലാം അവര്‍ മര്‍ദ്ദിച്ചെന്നും സബീന പറയുന്നു. ഇവിടുത്ത ഠാക്കൂറുമാര്‍ ജീവിക്കുന്നത് കൃഷിചെയ്താണ്. ദളിതരുടെ വരുമാന മാര്‍ഗ്ഗം കന്നുകാലികളും.






