
കൊച്ചി: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ കൂടുതല്‍ വ്യക്തത തേടി കോടതികള്‍; അന്വേഷണ ഏജന്‍സികള്‍ അങ്കലാപ്പില്‍. സ്വര്‍ണക്കടത്ത് കേസില്‍ യു.എ.പി.എ. ചുമത്തിയതിന് ആധാരമായ തെളിവുണ്ടെങ്കില്‍ കേസ് ഡയറി ഉള്‍പ്പെടെ ഇന്നു ഹാജരാക്കാന്‍ എന്‍.ഐ.എ. കോടതി നിര്‍ദേശിച്ചു. ലൈഫ് മിഷന് കോഴ ഇടപാടില്‍ വിദേശസംഭാവനനിയന്ത്രണച്ചട്ടം (എഫ്. സി.ആര്.എ) ലംഘിക്കപ്പെട്ടതെങ്ങനെയെന്ന് മറ്റന്നാള്‍ അറിയിക്കാനാണു സി.ബി.ഐ. കോടതിയുടെ ഉത്തരവ്.
സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും നിലവില്‍ നാല് ഏജന്‍സികളാണ് അന്വേഷിക്കുന്നത്. നികുതിവെട്ടിപ്പ് (കസ്റ്റംസ്), തീവ്രവാദം (എന്‍.ഐ.എ), എഫ്.സി.ആര്.എ. ലംഘനം (സി.ബി.ഐ), ലൈഫ് മിഷന് കോഴ (വിജിലന്‍സ്), കള്ളപ്പണം വെളുപ്പിക്കല്‍ (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) എന്നിങ്ങനെ. ഓരോ ഏജന്‍സിയും പ്രതികളെ പലതവണ ചോദ്യംചെയ്തു.
മൂന്നുമാസം കഴിഞ്ഞിട്ടും എഫ്.ഐ.ആറില്‍ ആരോപിച്ച കുറ്റത്തിനുള്ള തെളിവുകള്‍ നല്കാന് കഴിഞ്ഞിട്ടില്ലെന്നാണ് എന്‍.ഐ.എ. കോടതിയില്‍ പ്രതിഭാഗം വാദിച്ചത്. ഈ സാഹചര്യത്തില്‍ യു.എ.പി.എ. 16, 17, 18 വകുപ്പുകള്‍പ്രകാരമുള്ള തെളിവുകള്‍ നല്‍കാനാണ് എന്‍.ഐ.എ. നീക്കം. ഇതുസംബന്ധിച്ച് നാലാംപ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയില്‍ സുപ്രധാന വെളിപ്പെടുത്തലുണ്ടെന്നാണു സൂചന. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള സ്വര്‍ണക്കടത്ത് എങ്ങനെ തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണു കോടതികളുടെ സംശയം.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്കു തെളിവില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം നല്‍കേണ്ടിവരുമെന്നാണ് എന്‍.ഐ.എ. കോടതി ചൂണ്ടിക്കാട്ടിയത്. തീവ്രവാദബന്ധം തെളിയിക്കാതെ പ്രതികളുടെ റിമാന്‍ഡ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. പ്രതികള്‍ ചെയ്ത കുറ്റം രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ എങ്ങനെ ബാധിക്കുമെന്നു വിശദീകരിക്കണം.
യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങള്‍ക്കു തെളിവ് അടിയന്തരമായി ഹാജരാക്കണം. സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കെടുത്തവര്‍, ഗൂഢാലോചന നടത്തിയവര്‍, പണം നിക്ഷേപിച്ചവര്‍ എന്നിവരുടെ പട്ടിക സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റി. കേസില്‍ 30 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. സ്വര്‍ണക്കടത്തിനു പണം മുടക്കിയ പ്രതികള്‍ ഭീകരപ്രവര്‍ത്തനത്തിനു പണം നല്കിയവരല്ലെന്നു പ്രതിഭാഗം അഭിഭാഷകന് വി.ടി. രഘുനാഥ് വാദിച്ചു. ഇന്ന് എന്‍.ഐ.എയ്ക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായേക്കും. കേസ് ഡയറിയും ഹാജരാക്കും.






