
ദുബായ് : ഐ.പി.എല്ലിൽ വീണ്ടും മങ്കാദിങ് മുന്നറിയിപ്പുമായി ആര് അശ്വസിന്. കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് പിന്നാലെയാണ് താരം വീണ്ടും മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആർസിബി താരം ആരോൺ ഫിഞ്ചിനെതിരേ മങ്കാദിങ്ങിന് അവസരമുണ്ടായിട്ടും വെറുതേവിട്ട ശേഷം ട്വിറ്ററിലൂടെയായിരുന്നു അശ്വിന്റെ മുന്നറിയിപ്പ്.
'ഈ വർഷം മങ്കാദിങ് വിഷയത്തിൽ ഞാൻ നൽകുന്ന ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണിത്. ഇതൊരു ഔദ്യോഗിക മുന്നറിയിപ്പായി കാണണം. പിന്നീട് എന്നെ കുറ്റപ്പെടുത്തരുത്.' അശ്വിൻ ട്വീറ്റിൽ പറയുന്നു. ട്വീറ്റിൽ ഡൽഹി പരിശീലകൻ റിക്കി പോണ്ടിങ്, ആരോൺ ഫിഞ്ച് എന്നിവരെ അശ്വിൻ മെൻഷൻ ചെയ്തിട്ടുണ്ട്.
Let’s make it clear !! First and final warning for 2020. I am making it official and don’t blame me later on. @RickyPonting #runout #nonstriker @AaronFinch5 and I are good buddies btw.😂😂 #IPL2020
— Ashwin 🇮🇳 (@ashwinravi99) October 5, 2020
കഴിഞ്ഞ ദിവസം നടന്ന ആര്‍സിബി ഡല്‍ഹി മത്സരത്തില്‍ ഫിഞ്ചിനെയാണ് മങ്കാദിങ്ങിലൂടെ പുറത്താക്കാൻ അശ്വിന് സുവര്‍ണ്ണാവസരം ലഭിച്ചത്. എന്നാല്‍ അശ്വിന് അത് ചെയ്തില്ല. ബൗളിങ് പൂര്‍ത്തിയാകാതെ ഫിഞ്ച് തിരികെ ക്രീസില്‍ കയറുന്നത് വരെ കാത്തുനില്ക്കുകയായിരുന്നു. അബദ്ധം മനസിലായ ഫിഞ്ച് ക്രീസില്‍ എത്തുകയും ചെയ്തു. മൂന്നാം ഓവറിലാണ് ഈ സംഭവം നടക്കുന്നത്. ആ സമയത്ത് ഫിഞ്ച് 11 പന്തിൽ 12 റൺസെടുത്ത് നിൽക്കുകയായിരുന്നു.
കഴിഞ്ഞ് ഐ.പി.എൽ സീസണില്‍ മങ്കാദിങ്ങിന്റെ പേരില്‍ വിവാദത്തില്‍ ഏര്‍പ്പെട്ട താരമാണ് അശ്വിന്. കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന അശ്വിന് രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെയാണ് മങ്കാദിങ്ങിലൂടെ പുറത്താക്കുന്നത്. മാന്യൻമാരുടെ കളിയായ ക്രിക്കറ്റിന് നിരക്കാത്തതാണ് ഇീ സംഭവം എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
ഐ.പി.എൽ 13-ാം സീസൺ തുടങ്ങുന്നതിന് മുമ്പും അശ്വിന്റെ ഈ മങ്കാദിങ് ചർച്ചയായിരുന്നു. നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ബാറ്റ്സ്മാൻ ബൗളിങ് പൂർത്തിയാകും മുമ്പ് ക്രീസ് വിട്ടാൽ ബൗളർക്ക് അനുകൂലമായി ഫ്രീ ബോൾ അനുവദിക്കണമെന്ന് അശ്വിൻ നിർദേശിച്ചതോടെയാണ് ഇതു വീണ്ടും ചർച്ചയായത്. എന്നാൽ അശ്വിന്റെ പുതിയ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകൻ റിക്കി പോണ്ടിങ്ങ് ഇതിനോട് വിയോജിപ്പ് പ്രകടപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മങ്കാദിങ്ങിനോട് യോജിക്കുന്നില്ലെന്നും ഇക്കാര്യം അശ്വിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് പോണ്ടിങ് വ്യക്തമാക്കിയിരുന്നു.






