
മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലെ വില്ലന്‍ കഥാപാത്രമായി മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് റോഷന് ബഷീര്‍. വരുൺ പ്രഭാകർ എന്ന വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധിഖും ആശാ ശരത്തും അഭിനയിച്ച കഥാപാത്രങ്ങളുടെ മകന്റെ വേഷത്തിലാണ് റോഷന് അഭിനയിച്ചത്.
ദൃശ്യത്തില്‍ ചെറിയൊരു വേഷത്തിലാണ് അഭിനയിച്ചതെങ്കിലും സിനിമ മുഴുവന്‍ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു റോഷന്റേത്. ദൃശ്യം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് രണ്ടാം ഭാഗം വരുമ്പോള്‍ എല്ലാവരെയും പോലെ റോഷനും ആകാംക്ഷയിലാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ദൃശ്യത്തിലെ വരുണിനെ കുറിച്ച് റോഷന് ബഷീര്‍ മനസുതുറന്നിരുന്നു. വരുണിനെ അവതരിപ്പിച്ച താന്‍ പോലും വരുണ്‍ രക്ഷപ്പെടണം എന്ന് അഗ്രഹിച്ചില്ല എന്ന് റോഷന് പറയുന്നു.
റോഷന്റെ വാക്കുകൾ ഇങ്ങനെ,
'അത്രയ്ക്ക് നെഗറ്റീവായ കഥാപാത്രമായിരുന്നു അത്. വീണ്ടും ആ കഥ ചര്‍ച്ചയാകുമ്പോള്‍ ഞാനുമായി എങ്ങനെ കണക്ട് ചെയ്യുമെന്ന് അറിയില്ല. ഇത്തവണയും ഒരു സസ്പെന്‍സ് ത്രില്ലര്‍ പോലെയാണ് ചെയ്യുക എന്നാണ് കേട്ടത്. വരുണും വരുണിന്റെ തിരോധാനവും വീണ്ടും ചര്‍ച്ചാ വിഷയമാകും. അദൃശ്യമായെങ്കിലും വീണ്ടും സിനിമയില്‍ നിറഞ്ഞുനില്‍ക്കുക തന്നെ ചെയ്യും അതും സന്തോഷം.
ജീത്തു സര് ആണ് സംവിധായകന്. അതുകൊണ്ട് തന്നെ സിനിമ എങ്ങനെ പ്രോഗ്രസ് ചെയ്യും എന്ന് പറയാന്‍ കഴിയില്ല. ആരും പ്രതീക്ഷിക്കാത്ത വഴികളില്‍ കൂടി സഞ്ചരിക്കുന്ന ആളാണ് അദ്ദേഹം. ദൃശ്യം 2വില്‍ ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ ഉണ്ടെന്നാണ് കേട്ടത്. മുരളി ഗോപി ചേട്ടന് ഒകെ വരുന്നുണ്ട്. എന്തായാലും പ്രേക്ഷകര്‍ക്ക് നല്ലൊരു വിരുന്നായിരിക്കും എന്നതില്‍ സംശയമില്ല.
ഗോസ്റ്റ് അപ്പിയറന്‍സിന് പോലും ചാന്‍സ് ഇല്ല. കാരണം അന്നത്തെ വരുണില്‍ നിന്നും എന്റെ രൂപം ഒരുപാട് മാറി. മാത്രമല്ല മരിച്ച ആളിനെ വീണ്ടും കാണിക്കണമെങ്കില്‍ ഫ്ളാഷ് ബാക്ക് മാത്രമേ വഴിയൂളളു. കഥ വരുണുമായി എങ്ങനെയാണ് ബന്ധപ്പെടുക എന്ന് അറിയില്ല, കുറ്റകൃത്യത്തിന്റെ വിധിന്യായം കഴിഞ്ഞു.'






