
ഇന്ത്യയിൽ നിന്നും ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാനു അതയ്യ അന്തരിച്ചു. 91 വയസ്സായിരുന്നു. മകൾ രാധികയാണ് മരണവിവരം പുറത്തുവിട്ടത്. ന്യുമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു. 1982 ഏപ്രിൽ 11നായിരുന്നു ഗാന്ധി എന്ന സിനിമയുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചതിലൂടെ അവർക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നത്. 1929 ഏപ്രിൽ 28നായിരുന്നു മഹാരാഷ്ട്രയിലെ കോലാലംപൂരിൽ അവരുടെ ജനനം. ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്നാണ് പൂര്‍ണ്ണനാമം.
നൂറോളം സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന സിനിമയിൽ വസ്ത്രാലങ്കാരം ഒരുക്കിയതിനാണ് ഭാനുവിന് ഓസ്കാർ പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി പുരസ്കാരവും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ കരസ്ഥമാക്കിയിട്ടുണ്ട്.
അമ്പതുവര്‍ഷത്തോളം സിനിമാ മേഖലയിൽ സജീവമായിരുന്നു. പ്യാസ, സഹീബ്, ബീവി ഓർ ഗുലാം, ജോണി മേരാ നാം, വക്ത്, അഗ്നിപഥ്, 1942 എ ലവ് സ്റ്റോറി, ലേകിൻ, ലഗാൻ, സ്വദേശ് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. ലഗാനിലൂടെ ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. 2012-ൽ ഇവർ തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം അത് സമ്മാനിച്ച അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസസിനു മടക്കി നൽകാൻ താത്പര്യം പ്രകടിപ്പിക്കുകയുമുണ്ടായി. തന്റെ കാലശേഷം ഈ ഓസ്കാർ ട്രോഫി സൂക്ഷിക്കാൻ കുടുംബത്തിനോ സർക്കാരിനോ സാധിച്ചേക്കില്ല എന്ന ചിന്തയാലായിരുന്നു ഇത്.






