
ലക്നൗ: നീതി കിട്ടുന്ന കാര്യത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഹത്രാസ് പീഡനക്കേസിലെ ഇരയുടെ കുടുംബം ഉള്‍പ്പെടെ ഗസിയാബാദിലെ വാല്മീകി സമുദായത്തിലെ 236 പേര് ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കുന്നു. ഗസിയാബാദിലെ കരേരാ ഗ്രാമത്തിലെ ചൗഹാന്മാരില്‍ നിന്നും അയിത്തം നേരിടുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് കീഴാളര്‍ മതപരിവര്‍ത്തനത്തിന് വിധേയരായത്. ഒക്ടോബര്‍ 14 നായിരുന്നു ഇവര്‍ കൂട്ടത്തോടെ മതം മാറിയത്.
അംബേദ്ക്കര്‍ 64 വര്‍ഷം മുമ്പ് 3,65,000 പേരുമായി മതം മാറിയ അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ ഇളയ തലമുറയില്‍ പെട്ട രാജരത്ന അംബേദ്ക്കറിന്റെ നേതൃത്വത്തിലാണ് കരേര ഗ്രാമത്തിലെ വാത്മീകി സമുദായത്തില്‍ പെട്ടവരും മതംമാറ്റം നടന്നത്. രണ്ടു സംഭവവും സവര്‍ണ്ണരുടെ ജാതിപീഡനത്തില്‍ നിന്നുള്ള മോചനം നേടാന്‍ നടത്തിയതായിരുന്നു. ഗ്രാമത്തില്‍ ഭൂരിപക്ഷം ചൗഹാന്മാര്ക്ക് ആണ്. എണ്ണത്തില്‍ കുറവായതിനാല്‍ ഇവര്‍ വാല്മീകി സമുദായത്തോട് കടുത്ത വിവേചനമാണ് നടത്തുന്നത്. ഗ്രാമത്തില മൊത്തം 9,000 ആണ് ജനസംഖ്യ. ഇതില്‍ 5000 പേര് ചൗഹാന്മാരാണ്. 2000 പേര് മാത്രമാണ് വാല്മീകി സമുദായത്തിലുള്ളത്. ബാക്കി പുറത്തുള്ളവരാണ്.
യോഗി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും മൃതദേഹം കത്തിച്ചു കളഞ്ഞത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പറഞ്ഞു. ''ഹിന്ദുക്കള്‍ തങ്ങളെ അവരുടെ ഭാഗമായി കരുതുന്നില്ല. മുസഌങ്ങള് ഒരിക്കലും സ്വീകരിക്കുകയുമില്ല. ഹത്രാസ് സംഭവത്തോടെ സംസ്ഥാനത്തിനും തങ്ങളെ വേണ്ടാതായെന്നും അവരില്‍ നിന്നും ഒരു സഹായവും കിട്ടാന്‍ പോകുന്നില്ലെന്നും മനസ്സിലായി.
ഇനി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് കൂട്ട മതംമാറ്റം സംഘടിപ്പിച്ചവര്‍ ചോദിക്കുന്നു. '' നിര്‍ഭയയ്ക്ക് ഡല്‍ഹിയിലെ ആശുപത്രികളില്‍ ഏറ്റവും മികച്ച ചികിത്സ നല്കി. അവരുടെ ജാതി ഒരു മാധ്യമവും എഴുതിയില്ല. ഞങ്ങളുടെ കുട്ടിയെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായിട്ടാണ്. അവരുടെ മൃതദേഹത്തോട് പോലും പോലീസും ഡോക്ടര്‍മാരും നീതി കാട്ടിയില്ല. മാധ്യമങ്ങളും ആക്ഷേപിക്കുന്നു. താഴ്ന്ന ജാതി പദവിയാണ് എല്ലാറ്റിനും കാരണമെന്ന്'' വാല്മീകി സമുദായത്തിലെ 65 കാരനായ കൃഷിക്കാരന് പറയുന്നു.
സെപ്തംബര്‍ 30 ന് പോലീസ് ഹത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം ചിതയാക്കിയപ്പോള് രാത്രിയില്‍ കടന്നുപോയ സവര്‍ണ്ണര്‍ പറഞ്ഞത് ''ഞങ്ങളുടെ ആണ്മക്കളെ തൂക്കിലേറ്റാന്‍ പോകുന്നു. എന്താ നിങ്ങള്‍ക്ക് സന്തോഷമായോ?'' എന്നായിരുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.ബുദ്ധമതത്തില്‍ തങ്ങള്‍ക്ക് വിവേചനം നേരിടേണ്ടി വരില്ലെന്നും ബുദ്ധിസം തങ്ങളോട് നീതി കാട്ടുമെന്നും ഇവര്‍ വിശ്വസിക്കുന്നു. അതേസമയം ഇത്തരം ഒരു സംഭവമേ ഗ്രാമത്തില്‍ നടന്നിട്ടില്ല എന്നാണ് 20 വര്‍ഷമായി ഗ്രാമത്തിന്റെ ചുമതലയുള്ള ഹിന്ദു നേതാക്കള്‍ പറയുന്നത്.
ഗസിയാബാദില്‍ ഹിന്ഡേവണ് എയര്‍ ബേസിന് സമീപത്തെ ചെറിയ ഗ്രാമമാണ് കാരേര. ഇവിടെ ജാതിയും അയിത്തവും പ്രകടമാണെന്നാണ് ദി പ്രിന്റ് പോലെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സവര്‍ണ്ണര്‍ വൃത്തിയും വെടിപ്പുമുള്ള വിശാലമായ ഇടത്തെ വലിയ വീടുകളില്‍ കഴിയുമ്പോള്‍ വാല്മീകികള്ക്ക് വൃത്തിയില്ലാത്തതും തുറന്ന ഓടകളുമുള്ള മോശമായ രണ്ടുമുറി വീടുകളുമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രാമത്തിലുള്ള ചൗഹാന്മാരില്‍ പലര്‍ക്കും മതപരിവര്‍ത്തനം നടന്നത് അറിഞ്ഞതായേ ഭാവമില്ല. അനേകരുടെ അഭിപ്രായങ്ങളും പ്രിന്റ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന 43 കാരി ജ്യോതി ചൗഹാന് പറയുന്നത് താന്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ വാല്മീകി സമുദായത്തില്‍ നിന്നുള്ളവരും എത്താറുണ്ടെന്നും എല്ലാവരേയും പോലെയാണ് അവരേയും പരിഗണിക്കുന്നത് എന്നുമാണ്. എന്നാല്‍ ചൗഹാന്മാര് വാല്‍മീകികളെ ഗ്രാമത്തിന്റെ ഭാഗമായി കരുതാറില്ലെന്നും ഇവര്‍ പറയുന്നു.
ഗ്രാമത്തിലെ 236 വാല്മീകികള് മതം മാറിയതായി അറിവില്ലെന്നാണ് ഗ്രാമത്തില്‍ കിരാനാ സ്റ്റോര്‍ നടത്തുന്ന 28 കാരി പറയുന്നത്. കടയില്‍ നിന്നും 100 മീറ്റര്‍ അകലെയായിരുന്നു മത പരിവര്‍ത്തനം നടന്നത്. വാല്മീകി സമുദായക്കാരെ തങ്ങളുടെ തെരുവുകളിലേക്ക് പ്രവേശിപ്പിക്കാറില്ലെന്ന ഇവരുടെ പ്രസ്താവനയും നല്‍കിയിട്ടുണ്ട്. അവരുടെ മുഖം പോലും കാണാതിരിക്കാനായി അവരുടെ വീടുകള്‍ ഇരിക്കുന്ന ഇടത്തേക്കുള്ള വാതിലുകള്‍ പോലും തുറക്കാറില്ലെന്നും പറയുന്നു.
ഗ്രാമത്തില്‍ ആര്യസമാജം ശക്തമാണെന്നും തങ്ങള്‍ വാല്മീകികളെയും ഉള്‍ക്കൊള്ളാറുണ്ട് പിന്നെന്തിനാണ് അവര്‍ ബുദ്ധിസം സ്വീകരിക്കുന്നത്? എന്നും ചോദിക്കുന്നു. അതേസമയം ഇവിടുത്തെ പുതിയ ക്ഷേത്രത്തില്‍ വാത്മീകികളെ പ്രവേശിക്കാന്‍ അനുവദിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇക്കാര്യം ചോദിച്ചപ്പോള്‍ റാഗി കര്‍ഷകനായ ഒരാളുമായി സാമൂഹ്യമായി ഇടപെടാന്‍ നിങ്ങള്‍ തയ്യാറാകില്ലെല്ലോ എന്നും പിന്നെന്തിന് ഗ്രാമത്തിലുള്ളവര്‍ അങ്ങിനെ ചെയ്യണമെന്നും ചാദിക്കുന്നു.
അതുപോലെ ഓരോ സമുദായത്തിനും സ്വന്തമായി ക്ഷേത്രവും അവരുടേതായ ആചാരങ്ങളുമുണ്ട്. ചൗഹാന്മാര് വാല്‍മീകികളെ പോലെ കുടിക്കുകയോ മാംസാഹാരം കഴിക്കുകയോ ചെയ്യാറില്ല. അതുകൊണ്ടു തന്നെ ഓരോരുത്തര്‍ക്കും പോകാന്‍ അവരവരുടേതായ ക്ഷേത്രങ്ങളുണ്ടെന്ന് ഇയാള്‍ പറയുന്നു. ഹത്രാസ് സംഭവം ഉണ്ടാകും വരെ ഗ്രാമത്തില്‍ ചൗഹാന്മാര് ജാതി വിവേചനത്തിനുള്ള ഒരവസരവും പാഴാക്കാറില്ലായിരുന്നു എന്നാണ് വാല്മീകികള് പറയുന്നത്.






