ആസ്വദക മനം കീഴടക്കി അരങ്ങിലും പിന്നണിയിലും പ്രഭചൊരിഞ്ഞ തുള്ളല്‍കലാകാരന്‍ ഇന്ന് 75 ന്റെ നിറവ്. തലമുറകളില്‍ നിന്നു തലമുറകളിലേക്ക് കലാസ്വാദനത്തിന്റെ അനുഭൂതി പകര്‍ന്നതിന്റെ നിര്‍വൃതിയിലാണ് തുള്ളല്കലാകാരനായ കലാമണ്ഡലം പ്രഭാകരന്. ഒരു കാലത്ത് കേവലം ഒരു ക്ഷേത്രകലയായി ഒതുങ്ങിപ്പോവുമായിരുന്നു കുഞ്ചന്റെ തുള്ളല്‍ . വളരെ ചുരുക്കം പേര് മാത്രമേ ഉണ്ടായിരുന്നുള്ളു കേരളത്തില്‍ ഈ കലയെ അഭ്യസിപ്പിക്കാനും അഭ്യസിക്കാനും അവതരിപ്പിക്കാനും. അവരില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു കലാമണ്ഡലം പ്രഭാകരന്. ഊണിലും ഉറക്കത്തിലും തുള്ളല്‍ ഒരു ഉപാസനയായി സ്വീകരിച്ച കലാകാരന്. കല്യാണസൗഗന്ധികത്തിലെ ഭീമനായും കദളിവനത്തിലെ ഹനുമാനായും പ്രേക്ഷകര്‍ക്കുമുന്നില്‍ ചിരിയുടെയും ചിന്തയുടെയും കഥാസന്ദര്‍ഭങ്ങളിലൂടെ പുതു തലമുറയിലേക്ക് കൂടി പ്രഭാകരന് തുള്ളലിന്റെ കലാപ്രൗഡി പകര്‍ന്നു നല്കി.
തുള്ളലിന്റെ ആഗോള സ്വീകാര്യതയ്ക്കു വേണ്ടി ലോകമെമ്പാടും കലാപ്രകടനവുമായി അദ്ദേഹം എത്തി. വിദേശികള്‍ അടക്കം നിരവധി ശിഷ്യഗണങ്ങളെ സമ്പാദിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂള്‍ കലോത്സവത്തിലെ ഓട്ടന്തുള്ളല് വേദികള്‍ നിറഞ്ഞിരുന്നത് കലാമണ്ഡലം പ്രഭാകരന്റെ ശിഷ്യന്മാരെക്കൊണ്ടായിരുന്നു.ഓട്ടന്‍തുള്ളലിനോടുള്ള അടങ്ങാത്ത അഭിനിവേശം കുഞ്ഞുപ്രായത്തില്‍ തന്നെ പ്രകടിപ്പിച്ച അദ്ദേഹം തുള്ളല്‍ പ്രസ്ഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്കിയ മലബാര്രാമന് നായരുടെ സഹോദരപുത്രനാണ്.
കാസര്‍ഗോഡ് സ്വദേശിയായ പ്രഭാകരന് പത്താം ക്ലാസിനുശേഷം കലാമണ്ഡലത്തില്‍ ചേര്‍ന്നു. ഗുരുക്കന്മാരായ കലാമണ്ഡലം ദിവാകരന് നായര്‍, വടക്കന്‍ കണ്ണന്‍നായര്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ തുള്ളലില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. പിന്നീട് നടനം ശിവപാലിന്റെ കീഴില്‍ ഭരതനാട്യവും പഠിച്ചു. വെച്ചൂര്‍ തങ്കമണിപ്പിള്ളയുടെ കീഴില്‍ പറയന് തുള്ളല്‍ അഭ്യസിച്ചു. കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തിലേറെ വേദികളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു. മൂന്നു തരം തുള്ളല്‍ ശൈലികളായ ശീതങ്കനും പറയനും ഓട്ടനും ഒരുപോലെ കൈാര്യം ചെയ്യുന്ന ചുരുക്കം കലാകാരന്മാരില് ഒരാളാണ് കലാമണ്ഡലം പ്രഭാകരന്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് 'തുള്ളല്‍ത്രയം' എന്ന നൂതന കലാസൃഷ്ടി. മൂന്ന് ശൈലിയിലുള്ള തുള്ളലുകള്‍ ഒന്നിച്ച് ഒരു വേദിയില്‍ അവതരിപ്പിക്കുന്നതാണിത്. അച്ഛനും മക്കളും ഒരുമിച്ച് വേദിയിലെത്തുന്നു എന്ന അപൂര്‍വ്വതയോടെ ആ കലാസൃഷ്ടി ഏറെ സ്വീകരിക്കപ്പെട്ടു. കല്യാണസൗഗന്ധികത്തില്‍ സൂത്രധാരന്‍ ശീതങ്കന്വേഷത്തില്വന്ന് കഥപറയുന്നു. ഭീമന് (ഓട്ടന്‍), പാഞ്ചാലി (പറയന്), ഹനുമാന് (ശീതങ്കന്‍) എന്നിങ്ങനെയാണ് തുള്ളല്‍ ത്രയത്തില്‍ വേഷവിഭജനം. പ്രഭാകരന് ഹനുമാനായും മകന് പ്രവീണ്‍ ഭീമനായും മകള്‍ പ്രവീണ പാഞ്ചാലിയായും രംഗത്തുവരുന്ന കുടുംബത്രയംകൂടിയായി ഈ അവതരണം മാറി. അതുപോലെ അദ്ദേഹം ചിട്ടപ്പെടുത്തിയ ' തുള്ളല്‍ സംഗീത സായാഹ്നവും' ഏറെ ശ്രദ്ധ നേടി. കുഞ്ചന്‍ നമ്പ്യാരുടെ മൊഴിമുത്തുകളും തുള്ളിലിലെ അപൂര്‍വ്വ താളങ്ങളും കോര്‍ത്തിണക്കി ചിട്ടപ്പെടുത്തിയ ഈ കലാപരിപാടി ഇന്നും നിറഞ്ഞ വേദികളില്‍ തുടരുന്നു.
അമ്പതിലധികം പ്രൊഫഷണന് നാടകങ്ങളുടെ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരെ രാജശാസന പ്രകാരം പടിയിറക്കിയ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ രണ്ടര നൂറ്റാണ്ടിനുശേഷം തുള്ളല്‍ അവതരിപ്പിക്കാന്‍ സാംസ്കാരിക വകുപ്പും ദേവസ്വം ബോര്‍ഡും തീരുമാനിച്ചപ്പോള്‍ ആ ചരിത്ര സംഭവത്തില്‍ ശീതങ്കല്‍ തുള്ളല്‍ വേഷമണിഞ്ഞ് നമ്പ്യാരുടെ പിന്ഗാമിയായെത്തിയതും കലാമണ്ഡലം പ്രഭാകരനാണ്. ചെറുപ്പകാലത്തെ ദാരിദ്ര്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഈ കലാകാരന് താന്‍ പഠിച്ച കലയിലൂടെ വിട്ടുവീഴ്ചയില്ലാത്ത ആത്മാര്‍പ്പണം നടത്തിയാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയത്. തുള്ളലെന്ന കലാരൂപത്തെ ജനകീയമാക്കുന്നതില്‍ ഇദ്ദേഹത്തോളം ശ്രമം നടത്തിയ കലാകാരന്മാര് കുറവാണ്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.






