
കൊച്ചി : എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വാദത്തിനിടെ ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചത്. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുക ആണെന്നാണ് ശിവശങ്കറിന്റെ വാദം. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോന് വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശം നല്‍കിയിരുന്നത്. എം.ശിവശങ്കര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്റ് വാദം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുന്‍കൂര്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വാദിക്കുന്നു.
ഇതിനിടെ, സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും പുറമേ പി.എസ്. സരിത് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെകൂടി കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്താന്‍ കസ്റ്റംസ് നടപടി തുടങ്ങി. ഇതിന് കൊഫെപോസ ബോര്‍ഡിന്റെ അനുമതി തേടി. കെ.ടി. റമീസും റബിന്‍സ് കെ.ഹമീദും പട്ടികയില്‍ ഉണ്ടെന്നാണു സൂചന.






