
പത്തനംതിട്ട: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയം റെഡ്ക്രസന്റിന്റെ സഹായത്തോടെ യൂണീടാക്കുമായി ചേര്‍ന്ന് നിര്‍മിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കിയെന്നും അതിനു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായെന്നും എം. ശിവശങ്കറും ലൈഫ് മിഷന് സി.ഇ.ഒ: യു.വി.ജോസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഇതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ച് നേരിട്ട് അന്വേഷണം നടത്താന്‍ ഇ.ഡി. തീരുമാനിച്ചതായി വിവരം.
ഇതുവരെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നടക്കേണ്ട പദ്ധതികള്‍ ചട്ടം മറികടന്നു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി ശിവശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയതിനു പിന്നില്‍ അഴിമതിയുണ്ടോ എന്നാണു ഇ.ഡി. അന്വേഷിക്കുന്നത്.
വൈദ്യുതി വകുപ്പിനു കീഴില്‍ നടക്കേണ്ട കെ-ഫോണ്‍ പദ്ധതി(കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്), ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കേണ്ട ഇ-ബസ് പദ്ധതി എന്നിവയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്താന്‍ ശ്രമിച്ചതാണു ഇ.ഡിയെ സംശയത്തിലേക്കു നയിക്കുന്നത്.
പല പദ്ധതികളിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ പങ്ക് വ്യക്തമായിരുന്നു. ഇ-ബസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ ശിവശങ്കറായിരുന്നു കരുക്കള്‍ നീക്കിയത്. ഇതു സംബന്ധിച്ച് ശിവശങ്കറിനെ പിന്നീട് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ശിവശങ്കര്‍, ലൈഫ് മിഷന് സി.ഇ.ഒ: യു.വി.ജോസ്, യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് എന്നിവരെ ഒരുമിച്ചിരുത്തിയായിരുന്നു ശനിയാഴ്ച ചോദ്യം ചെയ്തത്. പദ്ധതി നടത്തിപ്പിന് റെഡ്ക്രസന്റുമായി നടത്തിയ കൂടിയാലോചന മുതല്‍ ഫണ്ട് എത്തിയതുവരെയുള്ള എല്ലാ വിവരങ്ങളും മുഖ്യമന്ത്രി അറിഞ്ഞിരുന്നതായും ശിവശങ്കര്‍ ഒരിക്കല്‍ക്കൂടി സമ്മതിച്ചു.
ലൈഫ് മിഷന് പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയ നിര്‍മാണം വിദേശ സഹായത്തോടെ നടപ്പാക്കുന്നതിനാണു പ്രത്യേക പദ്ധതിയാക്കി മാറ്റിയത്. ഇത്തരത്തില്‍ പദ്ധതി തയാറാക്കണമെങ്കില്‍ ചെയര്‍മാനായ മുഖ്യമന്ത്രി അറിയാതെ സാധ്യമല്ല. എന്നാല്‍, താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും ലൈഫ് മിഷന് പദ്ധതിയില്‍നിന്നും വേറിട്ടതാണു വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയ പദ്ധതിയെന്നും തന്നെ തെറ്റിധരിപ്പിച്ചെന്നുമാണു യു.വി.ജോസ് പറയുന്നത്. എന്നാല്‍ ലൈഫ് മിഷന് പദ്ധതി സി.ഇ.ഒ എന്ന നിലയില്‍, റെഡ് ക്രസന്റുമായി എന്തിന് കരാറില്‍ ഒപ്പിട്ടു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ യു.വി.ജോസിന് കഴിഞ്ഞില്ല.






