
മഹാസഖ്യത്തിന്റെ ചിറകിലേറി തിരിച്ചുവരവിന് ശ്രമിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്ക് എക്സിറ്റ്പോള്‍ ഫലം ആശ്വാസമാണ്. ഒരു കാലത്ത് ഇടതു പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ബിഹാറില്‍ ഇന്നതിന്റെ നിഴല്‍ മാത്രമാണ്. സി.പി.ഐ. (എല്‍.എല്‍)യുടെ മേധാവിത്വം അംഗീകരിച്ച് സി.പി.ഐയും സി.പി.എമ്മും ഒപ്പം ചേര്‍ന്നാണ് മഹാസഖ്യത്തിന്റെ ഭാഗമായത്. നിയമസഭയില്‍ വട്ടപ്പൂജ്യമായ സി.പി.എമ്മിനും സി.പി.ഐക്കും ലഭിക്കുന്ന സീറ്റുകളെല്ലാം നേട്ടം തന്നെ.
കഴിഞ്ഞ തവണ 40 സീറ്റില്‍ മത്സരിച്ച് 27 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ 70 സീറ്റിലാണ് മത്സരിച്ചത്. ആനുപാതികമായി സീറ്റ് വര്‍ധിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനിത് നഷ്ക്കച്ചവടമാകും.ഇക്കുറി പരാജയപ്പെട്ടാല്‍ പിന്നെയൊരു ഉയര്‍ത്തെഴുനേല്‍പ്പ് നിതീഷിനുണ്ടാകില്ല. നീതിഷ് വീണാല്‍ ജെ.ഡി.യുവിനെ വിഴുങ്ങാനാകും ബിഹാറില്‍ രാഷ്ട്രീയ അടിത്തറ ഇനിയും ശക്തമായിട്ടില്ലാത്ത ബി.ജെ.പിയുടെ ശ്രമം. നാളെ നടക്കുന്ന വോട്ടെണ്ണലില്‍ നിതീഷിനാണ് ഭരണതുടര്ച്ചയെങ്കില് തേജസ്വിക്ക് ഇനിയുമേറെ കാത്തിരിക്കേണ്ടിയും വരും.
കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവുംകൂടുതല്‍ പ്രതിസന്ധിനേരിട്ടത് രാജ്യത്തെ കുടിയേറ്റത്തൊഴിലാളികളാണ്. തൊഴില്‍ നഷ്ടപ്പെടുകയും സ്വന്തം നാട്ടിലെത്താന്‍ അവര്‍ ഏറെ കഷ്ടപ്പെടുകയും ചെയ്തു. കേരളത്തിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെ തൊഴില്തേടിയെത്തുകയും ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്വദേശത്തേക്കു മടങ്ങുകയും ചെയ്തതില്‍ നല്ലൊരു ശതമാനവും ബിഹാറികളായിരുന്നു. അവരായിരുന്നു ആ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ല്.
എന്നാല്‍, തൊഴിലില്ലായ്മ മൂലം കുടിയേറ്റ/അതിഥി തൊഴിലാളികളും യുവാക്കളും വലഞ്ഞതോടെ കുടുംബങ്ങള്‍ ഒന്നാകെ ഭരണകൂടത്തിനെതിരായി. ഇതാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും ബി.ജെ.പിയുടേയും നെഞ്ചിടിപ്പേറ്റിയതും.
തൊഴിലില്ലായ്മയും പട്ടിണിയും
തൊഴില്‍ നഷ്ടമായി തിരിച്ചെത്തിയവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു വഴികളില്ലായിരുന്നു. 30 ലക്ഷം തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്കു തിരിച്ചെത്തിയതോടെ തൊഴിലില്ലായ്മ രൂക്ഷമായി. സ്കൂളുകള്‍ അടക്കം നാലു ലക്ഷം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുമ്പോഴാണ് ബിഹാറുകാര്‍ക്ക് ജോലി തേടി നാടുവിടേണ്ടിവന്നത്. തൊഴിലില്ലാത്ത ജനതയുടെ രോഷം സമര്‍ഥമായി പ്രയോജനപ്പെടുത്താന്‍ ആര്.ജെ.ഡിക്കും നേതാവ് തേജസ്വി യാദവിനും സാധിച്ചെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതീക്ഷ നല്കി തേജസ്വി
പത്തു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കാനുള്ള ഫയലില്‍ ഒപ്പിട്ടേ താന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയുള്ളൂ എന്നായിരുന്നു തെരഞ്ഞെടുപ്പ് യോഗങ്ങളിലെ തേജസ്വിയുടെ ഉറപ്പ്. അത് ജനങ്ങളെ ഏറെ സ്വാധീനിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പണം എങ്ങനെ കണ്ടെത്തുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ഉപമുഖ്യമന്ത്രിയെന്നനിലയില്‍ ഏറെ തിളങ്ങാത്ത തേജസ്വിയില്‍ ജനം വിശ്വാസമര്‍പ്പിച്ചെങ്കില്‍ 15 വര്‍ഷത്തെ നിതീഷ്ഭരണത്തിലുള്ള അസംതൃപ്തിയും അതിനൊരു കാരണമാണ്. തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്നുവരെ റാലികളില്‍ നിതീഷ് വൈകാരികമായി പറഞ്ഞെങ്കിലും ഗ്രാമീണ ജനതയെ സ്വാധീനിച്ചില്ലെന്നാണ് ചിത്രം വ്യക്തമാക്കുന്നത്.
ഗ്രാമീണ ജനതയുടെ രോഷം തണുക്കുംവരെ, കോവിഡ് ചൂണ്ടികാട്ടി വേണമെങ്കില്‍ നീതിഷിന് തെരഞ്ഞെടുപ്പിന് സാവകാശം തേടാമായിരുന്നു. 'പയ്യനാ'യ തേജസ്വിയെ നിതീഷ് എതിരാളിയായി കണ്ടിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ നിതീഷിനെതിരായി ഉയര്‍ന്ന ഗ്രാമീണ രോഷം തേജസ്വിയുടെ കരുത്തായി. അവസരങ്ങളെ പ്രയോജനപ്പെടുത്താനുള്ള തേജസ്വിയുടെ മിടുക്ക് പ്രചാരണരംഗത്ത് പ്രകടമായി.
പത്തും പതിനഞ്ചും റാലികളില്‍ ഒരു ദിവസം പങ്കെടുക്കാനുള്ള യുവത്വത്തിന്റെ ചുറുചുറുക്ക് ഗ്രാമീണരുടെ ആവേശവുമായി. കാലിത്തീറ്റക്കേസുളില് ജാമ്യംലഭിച്ച് ലാലുപ്രസാദ് യാദവ് പുറത്തിറങ്ങുകയും തേജസ്വി മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ ലാലു തന്നെയാകും സൂപ്പര്‍ സി.എം. അതുകൊണ്ടാണ് ജംഗിള്‍രാജ് യുവരാജ് എന്ന് തേജസ്വിയെ മോഡിയും നിതീഷും പരിഹസിച്ചത്.
നിര്‍ണായകം ചിരാഗ് പസ്വാന്
രാഷ്ട്രീയ കാലാവസ്ഥാ നിരീക്ഷകനെന്നാണ് അന്തരിച്ച കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ വിശേഷണം. എന്നാല്‍, മകന് ചിരാഗ് പസ്വാന്റെ തന്ത്രങ്ങള്‍ പിഴച്ചോയെന്നത് വൈകാതെ വ്യക്തമാകും. എന്‍.ഡി.എയ്ക്ക് പുറത്തുവന്ന ചിരാഗ്, ജെ.ഡി.യു സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരം കടുപ്പിച്ചത് മഹാസഖ്യത്തിനു ഗുണമായേക്കും. സമ്മര്‍ദ ശക്തിയാകാനുള്ള എണ്ണം തികയ്ക്കാന്‍ പോലും ചിരാഗിനു സാധിച്ചില്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പോടെ ആ പാര്‍ട്ടിയുടെ അടിത്തറയിളകും.
അടിത്തറ നഷ്ടപ്പെട്ട് ജെ.ഡി.യു.
ജെ.ഡി.യുവും ഗ്രാമീണമേഖലയില്‍ തകര്‍ന്ന അവസ്ഥയിലാണ്. കഴിഞ്ഞ തവണ ലഭിച്ച 53 സീറ്റില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയില്ലെങ്കിലും ജെ.ഡി.യുവിന്റെ തകര്‍ച്ച ഭരണതുടര്‍ച്ചയുണ്ടാക്കാന്‍ ബി.ജെ.പിക്കു വിലങ്ങുതടിയാകും. ഒരു സംസ്ഥാനത്തിന്റെ ഭരണം കൂടി നഷ്ടമാകുന്നുവെന്നത് മോഡി പ്രഭാവത്തിന്റെ മങ്ങലുമാകും. അങ്ങനെ സംഭവിച്ചാല്‍ ബംഗാള്‍, അസം തെരഞ്ഞെടുപ്പുകളെ അതു സ്വാധീനിക്കും.






