
പാറ്റ്ന: ത്രിപുരയിലും ബംഗാളിലുമെല്ലാം തകര്‍ന്നുപോയ ഇടതുപാര്‍ട്ടികള്‍ക്ക് ആശ്വാസനിശ്വാസവുമായി ബീഹാര്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ 29 സീറ്റുകളില്‍ മത്സരിച്ച അവര്‍ക്ക് 19 സീറ്റുകളില്‍ ലീഡ് ചെയ്യാനായി. മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപാര്‍ട്ടികളില്‍ സിപിഎംഎല്‍ 14 സീറ്റുകളിലും സിപിഐ നാലു സീറ്റിലും സിപിഎം രണ്ടു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
ലീഡ് നില അന്തിമഘട്ടം വരെ തുടരാനായാല്‍ സിപിഎംഎല്‍ ബീഹാറില്‍ ഇതുവരെ തങ്ങള്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ നേട്ടം ഉണ്ടാക്കാന്‍ പോകുമ്പോള്‍ സിപിഐയും സിപിഎമ്മും നിയമസഭയില്‍ സാന്നിദ്ധ്യം അറിയിക്കാനും ഒരുങ്ങുകയാണ്. ഭോജ്പൂരിലുള്ള സ്വാധീന മേഖലകളിലാണ് സിപിഎംഎല്‍ മുന്നേറ്റമുണ്ടാക്കുന്നത്. 14 സീറ്റുകളിലാണ് അവര്‍ മുന്നിലുള്ളത്. 19 സീറ്റുകളായിരുന്നു ഇത്തവണ മഹാസഖ്യത്തില്‍ തേജസ്വീയാദവ് സിപിഎംഎല്ലിന് വെച്ചു നീട്ടിയത്. ആറ് സീറ്റുകള്‍ സിപിഐ യ്ക്കും നാലു സീറ്റുകള്‍ സിപിഎമ്മിനും നല്കി. 2005 ല്‍ അഞ്ചു സീറ്റുകളില്‍ നേടിയ വിജയമാണ് ഇതുവരെ സിപിഎംഎല്ലിന്റെ പട്ടികയിലുള്ള ഏറ്റവും വലിയ വിജയം. ഇതു തന്നെയായിരുന്നു കുടുതല്‍ സീറ്റുകള്‍ നീട്ടാന്‍ കാരണമായത്. നിലവിലെ നിയമസഭയില്‍ മൂന്ന് എംഎല്‍എ മാര്‍ സിപിഎം എല്ലിനുണ്ട്. എന്നാല്‍ സിപിഎമ്മിനോ സിപിഐ യ്ക്കോ എംഎല്‍എ മാരേ ഇല്ല.
മഹാദളിതുകളും യാദവരും പിന്നാക്ക ജാതി വിഭാഗങ്ങളും ഉള്ള ഇടങ്ങളില്‍ സിപിഎംഎല്ലിന് വലിയ സ്വാധീനമുണ്ട്. സാമൂഹിക മുന്നേറ്റങ്ങളിലൂടെയാണ് സിപിഐഎംഎല്‍ പിന്തുണ നേടിയത്. മഹാസഖ്യത്തിന്റെ പ്രചരണ പരിപാടികളില്‍ ആളെക്കൂട്ടാനും അവര്‍ക്കായിരുന്നു. താഴെത്തട്ടിലുള്ള പാര്‍ട്ടിയുടെ സ്വാധീനം ലക്ഷ്യമിട്ടാണ് തേജസ്വിയാദവ് സിപിഐഎംഎല്ലിന് കൂടുതല്‍ സീറ്റ് അനുവദിച്ചത്. എന്നാല്‍ സിപിഐയ്ക്കും സിപിഎമ്മിനും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു.






