
പാറ്റ്ന: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ബീഹാറിന്റെ ഭരണം പിടിക്കാന്‍ അരക്കൈ നോക്കി ആര്‍ജെഡിയുടെ യുവനേതാവ് തേജസ്വീ യാദവും. ബീഹാറില്‍ മുഖ്യമന്ത്രിയായി നാലാം ടേമിന് നിതീഷ്കുമാര്‍ തയ്യാറെടുക്കുമ്പോള്‍ മഹാസഖ്യത്തിലേക്ക് കൂടുതല്‍ ചെറുകക്ഷികളെ ആകര്‍ഷിച്ചു കൊണ്ട് ഒരു പുതിയ നീക്കം തേജസ്വീയും നടത്തുന്നതായിട്ടാണ് വിവരം. തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ഭരണം നേടാന്‍ 12 സീറ്റുകള്‍ക്ക് പിന്നിലായിരുന്നു.
കര്‍ണാടകയിലും മദ്ധ്യപ്രദേശിലുമടക്കം ബിജെപി പരീക്ഷിച്ച എംഎല്‍എ മാരെ ചാടിക്കല്‍ തന്ത്രം തന്നെയാണ് തേജസ്വീയുടെ ആവനാഴിയിലുമുള്ളത്. മുന്‍പ് മഹാസഖ്യത്തില്‍ ഉണ്ടായിരുന്ന മുകേഷ് സാഹ്നിയുടെ വിഐപി, ജീതന്‍ റാം മാഞ്ചിയുടെ എച്ച്എഎം, അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം എന്നിവരുടെ പിന്തുണ തേടാനാണ് ശ്രമിക്കുന്നത്. എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളുണ്ട്് വിഐപിയ്ക്ക് നാലു സീറ്റുകള്‍, ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് നാലു സീറ്റുകളുമുണ്ട്. ഈ മൂന്ന് പാര്‍ട്ടികള്‍ ഒപ്പം വന്നാല്‍ തേജസ്വീയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം നടത്താനാകും. വിഐപിയും എച്ച്.എ.എമ്മും നേരത്തെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് എന്‍ഡിഎയുടെ ഭാഗമായി മാറുകയായിരുന്നു.
്എന്ഡിഎ യില്‍ കിട്ടുന്നതിനേക്കാള്‍ മികച്ച പദവിയാണ് ഇക്കാര്യത്തില്‍ വിഐപിയ്ക്കും എച്ച്എഎമ്മിനും ആര്‍ജെഡി വാഗ്ദാനം ചെയ്തതെങ്കിലും അവര്‍ കൂടാന്‍ തയ്യാറായില്ല. മടങ്ങുന്നതിനേക്കുറിച്ചുള്ള ഒരു ആലോചനയും നിലവില്‍ ഇല്ലെന്നും മുമ്പ് നേരിട്ട അപമാനം ഇപ്പോളും മറന്നിട്ടില്ലെന്നും അവര്‍ പറയുന്നു. എന്‍ഡിഎയില്‍ മികച്ച പരിഗണന കിട്ടുമെന്നാണ് എച്ചഎഎമ്മിന്റെ പ്രതീക്ഷ. അതേസമയം എന്‍ഡിഎയെ തടയാന്‍ ആര്‍ക്കൊപ്പം കൂടാനും എ.ഐ.എം.ഐ.എം തയ്യാറാണ്. തേജസ്വീ യാദവ് നയിച്ച മഹാസഖ്യത്തിന് ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റും വോട്ടുശതമാനവും നേടാനായെങ്കിലും വേണ്ടത്ര സീറ്റ് നേടാന്‍ മഹാസഖ്യത്തിന് കഴിഞ്ഞില്ല. മഹാസഖ്യത്തില്‍ 70 സീറ്റുകളില്‍ മത്സരിച്ച പ്രബലരായ കോണ്‍ഗ്രസ് അടിയറവ് പറഞ്ഞതാണ് ഏറ്റവും തിരിച്ചടിയായത്. 19 സീറ്റുകളിലാണ് അവര്‍ ഫിനിഷ് ചെയ്തത്.






