
കൊച്ചി: ബംഗളുരു മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെയും മുഹമ്മദ് അനൂപിന്റെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് രജിസ്ട്രേഷന് വിഭാഗം ഐ.ജിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തുനല്‍കി. തിരുവനന്തപുരം മരുതന്‍കുഴിയില്‍ ബിനീഷ് താമസിക്കുന്ന ''കോടിയേരി'' വീട് അടക്കം കണ്ടുകെട്ടാനുള്ള നടപടികളുടെ ഭാഗമെന്നു സൂചന.
ബിനീഷ്, ഭാര്യ റെനിറ്റ, മുഹമ്മദ് അനൂപ്, അമ്മ ആരിഫ ബീവി എന്നിവരുടെയും ബിനീഷിന്റെ ബിനാമി കമ്പനികളെന്നു സംശയിക്കുന്ന ടോറസ് റെമഡീസ്, ബി-ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബീക്യാപിറ്റല്‍ ഫോറെക്സ് ട്രേഡിങ് എന്നിവയുടെയും സ്വത്തുവിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുഹമ്മദ് അനൂപ് മയക്കുമരുന്നു കേസിലും പ്രതിയാണ്. ബിനീഷിനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. ഇപ്പോള്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.
ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ടു നേരത്തെയും ഇ.ഡി. രജിസ്ട്രേഷന് ഐ.ജിക്കു കത്തു നല്‍കിയിരുന്നു. കള്ളപ്പണമിടപാടിലൂടെ നേടിയ വരുമാനം കൊണ്ടു വാങ്ങിയതെന്നു സംശയിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്-2002 പ്രകാരം ഇ.ഡിക്ക് അധികാരമുണ്ട്. അറസ്റ്റിനു ശേഷം 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കുന്നതാണു സ്വാഭാവിക നടപടിക്രമം. ഇതു തിരിച്ചുകിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യുന്നത് കള്ളപ്പണക്കേസിലെ കോടതിവിധിയെ ആശ്രയിച്ചിരിക്കും.
അറസ്റ്റ് ചെയ്യുന്ന തീയതിക്ക് ആറു വര്‍ഷം മുമ്പുവരെ വാങ്ങിയ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ കഴിയും. 2020 ഒക്ടോബര്‍ 29-നാണു ബീനീഷ് അറസ്റ്റിലായത്. ഇതനുസരിച്ചു ബിനീഷ് 2014 ഒക്ടോബര്‍ 29-നു ശേഷം വാങ്ങിയ സ്വത്തുവകകള്‍ ഇ.ഡിക്കു കണ്ടുകെട്ടാം. ബിനീഷ് ''കോടിയേരി'' എന്ന വീടു വാങ്ങിയയത് 2014 നവംബര്‍ 11-നാണ്. 13 ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഈ വീട് കുരുക്കിലാകുന്നത്. 50 ലക്ഷം രൂപയ്ക്കു വാങ്ങിയെന്നാണു രേഖകളിലുള്ളത്.






