
റോം: ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയോടുള്ള നീരസം മൂലം കത്തോലിക്കാ സഭയില്‍നിന്ന് അകലുകയും ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരം മൂലം മടങ്ങിവരുകയും ചെയ്തതാണു മാറഡോണയെന്ന ഫുട്ബോള്‍ ഇതിഹാസത്തിന്റെ മതജീവിതം. വത്തിക്കാന്റെ മേല്‍ക്കൂരയിലെ സ്വര്ണാലങ്കാരങ്ങള് വിറ്റ് ലോകത്തിലെ പട്ടിണിപ്പാവങ്ങളെ ഊട്ടാനായിരുന്നു ജോണ്‍ പോള്‍ രണ്ടാമനോടുള്ള മാറഡോണയുടെ വെല്ലുവിളി.
ജോണ്‍ പോള്‍ രണ്ടാമനുമായുള്ള കൂടിക്കാഴ്ചയില്‍ തനിക്കു വേണ്ടത്ര 'ആദരം' ലഭിച്ചില്ലെന്നതായിരുന്നു മാറഡോണയുടെ പരാതി. എല്ലാവര്ക്കും ലഭിക്കുന്നതുപോലൊരു സാധാരണ ജപമാല മാത്രം നല്‍കിയാണ് 20 വര്‍ഷം മുമ്പു നടന്ന കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ മാറഡോണയേയും പരിഗണിച്ചത്. ഇതില്‍ പ്രകോപിതനായ മറഡോണ കത്തോലിക്കാ സഭയുടെ ധനാഢ്യത്വത്തെയും പാവങ്ങളോടുള്ള സമീപനത്തെയും വിമര്‍ശിച്ച് രംഗത്തുവന്നു.
‘‘ഞാന്‍ വത്തിക്കാനില്‍ പോയി അവിടുത്തെ സുവര്‍ണ മേല്‍ക്കൂരകള്‍ കണ്ടു. പാവങ്ങളോടും കുട്ടികളോടും സഭയ്ക്കു കരുതലുണ്ടെന്നു മാര്‍പാപ്പ പറയുന്നതു കേട്ടു. അങ്ങനെയെങ്കില്‍ സുഹൃത്തേ, ഈ സുവര്ണമേല്ക്കൂര വില്‍ക്കൂ. ഇവിടെ താങ്കളുടേതായൊന്നുമില്ല. താങ്കളൊരു ഗോള്‍ കീപ്പര്‍ മാത്രം ’’ - മാറഡോണ പറഞ്ഞു. പോളണ്ടില്‍ ഫുട്ബോള്‍ കളിച്ചുവളര്‍ന്ന ജോണ്‍ പോള്‍ ഗോള്‍ കീപ്പറായിരുന്നു എന്നതുകൂടി മനസില്‍ വച്ചായിരുന്നു മാറഡോണയുടെ പ്രതികരണം. ജോണ്‍ പോള്‍ പിന്തുണച്ചിരുന്ന പോളണ്ടിലെ ക്രാകോവിയ ഫുട്ബോള്‍ ടീം അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒന്നാംനമ്പര്‍ ജഴ്സി മാറ്റിവച്ചിരുന്നു.
സുവര്ണമേല്ക്കൂരയ്ക്കു കീഴില്‍ കഴിയുകയും ദരിദ്രരാജ്യങ്ങളില്‍ ചെന്ന് കുനിഞ്ഞുനിന്ന് കുട്ടികളെ ഉമ്മവയ്ക്കുകയും ചെയ്യാന്‍ മാര്‍പാപ്പയ്ക്ക് എങ്ങനെ കഴിയുമെന്നാണു താന്‍ സ്വയം ചോദിച്ചിരുന്നതെന്നു മാറഡോണ പറഞ്ഞിട്ടുണ്ട്. ആ പ്രസ്താവനയില്‍ അദ്ദേഹം പ്രയോഗിച്ച ഭാഷ വിവാദമാകുകയും ചെയ്തു. സഭയുടെ നിലപാടില്‍ പ്രതിഷേധിച്ച് താന്‍ വിശ്വാസം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2000-ല്‍ ജോണ്‍ പോര് മാര്‍പാപ്പയെ സന്ദര്‍ശിച്ച മാറഡോണ പിന്നീടു വത്തിക്കാനിലെത്തിയതു 2014-ലാണ്.
അപ്പോഴേക്കു സ്വന്തം നാട്ടുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വാധീനത്താല്‍ അദ്ദേഹം വിശ്വാസത്തിലേക്കു തിരിച്ചെത്തിയിരുന്നു. ''ഞാന്‍ പള്ളിയില്‍നിന്ന് അകന്നിരുന്നു. എന്നാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നെ തിരിച്ചുകൊണ്ടുവന്നു''- സമാധാനത്തിനായി വത്തിക്കാന്‍ സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി മറഡോണ പറഞ്ഞു.






