
കൊച്ചി : നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയിട്ട് ഇന്ന് അഞ്ചുമാസം. ഈ സമയംകൊണ്ടു രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ഭാരം കുറഞ്ഞത് 27 കിലോ. ജയില്‍ജീവിതവും നിരന്തരമുള്ള ചോദ്യംചെയ്യലും മാനസികസമ്മര്ദവുമാണു കാരണമെന്ന് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കസ്റ്റംസ് കോഫെപോസെ ചുമത്തിയതോടെ വൈകാതെ പുറത്തിറങ്ങാമെന്ന പ്രതീക്ഷയും മങ്ങി. വിഷാദാവസ്ഥയിലേക്കു നീങ്ങാതിരിക്കാന്‍ ജയിലധികൃതര്‍ പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്.
തന്റെ ശബ്ദരേഖ താനറിയാതെ പകര്‍ത്തി പ്രചരിച്ചിപ്പിച്ചത് അറിഞ്ഞതോടെ മനസുതുറന്നു സംസാരിക്കാനും സ്വപ്ന മടിക്കുന്നു. മാനസികസമ്മര്‍ദത്തെ തുടര്‍ന്നു രണ്ടു തവണ നേരിയ ഹൃദയാഘാതമുണ്ടായെന്നാണു വിവരം. സെപ്റ്റംബര്‍ ഏഴിനു നെഞ്ചുവേദനയെത്തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലില്‍ ആയിരിക്കുമ്പോഴും ആശുപത്രിയിലെത്തിച്ചു.
ജൂലൈ 11-നാണു നാലാംപ്രതി സന്ദീപ് നായര്‍ക്കൊപ്പം സ്വപ്നയെ കസ്റ്റംസ് ബംഗുരുവില്നിന്നു പിടികൂടിയത്. കാക്കനാട്, വിയ്യൂര്‍ വനിതാ ജയിലുകളില്‍ കഴിഞ്ഞ സ്വപ്ന ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലിലാണ്. ആഡംബരജീവിതം നയിച്ച സ്വപ്ന ജയില്‍ഭക്ഷണം കഴിക്കാന്‍ ആദ്യം തയാറായിരുന്നില്ല. പിന്നെപിന്നെ അല്പ്പാല്പ്പം ഉപയോഗിച്ചു തുടങ്ങി. കേസില്‍പ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വക്കീല്‍ ഫീസ് കൊടുക്കാനാകാതെ വന്നപ്പോള്‍ കസ്റ്റംസ് മുന്‍കൈയെടുത്താണ് മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കിയത്.
അറസ്റ്റിലായതോടെ ഭര്‍ത്താവിന്റെ ഐ.ടി. ജോലി പോയി. കുട്ടികളുടെ പഠനത്തിനും കേസ് നടത്തിപ്പിനും പണമില്ലാതായി. കേസില്പ്പെടുന്നതിനു മുമ്പുതന്നെ സ്കൂള്‍ ഫീസ് പലവട്ടം മുടങ്ങി. ലോക്കറിലെ പണം തന്റേതായിരുന്നെങ്കില്‍ ഇതു വരുമായിരുന്നോ എന്നാണു സ്വപ്നയുടെ ചോദ്യം. കോഫെപോസെ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണു ഫോണ്‍ വിളിക്കാനും ബന്ധുക്കളെ കാണാനും അനുമതി.






