
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അഭയകേന്ദ്രത്തിലേക്ക് അയയ്ക്കപ്പെട്ട യുവതിയെ കോടതി ഇടപെട്ട് ഭര്‍ത്തൃവീട്ടിലേക്ക് തിരിച്ചയച്ചു. മതപരിവര്‍ത്തനത്തിനെതിരേ പുതിയതായി കൊണ്ടു വന്ന നിയമത്തിന് കീഴില്‍ ഇവരുടെ ഭര്‍ത്താവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമുള്ള പെണ്‍കുട്ടിയുടെ വാദം ശരി വെച്ചാണ് അഭയകേന്ദ്രത്തില്‍ പോകേണ്ടതില്ലെന്നും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനും യുവതിയെ കോടതി അനുവദിച്ചത്.
മുസ്ളീം സമുദായത്തില്‍ പെട്ട റഷീദ് അലിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിങ്കി എന്ന 24 കാരിയെ നിര്‍ബ്ബന്ധം ചെലുത്തി അഭയകേന്ദ്രത്തിലേക്ക് അയച്ചിരുന്നു. എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കണമെന്നും ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം വിടണമെന്നും യുവതി കോടതിയിലെത്തി ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ പോകാന്‍ അനുവദിച്ചെങ്കിലും ഭര്‍ത്താവ് ജയിലില്‍ തുടരുകയാണ്. അഞ്ചുമാസം മുമ്പാണ് പിങ്കിയും റഷീദും വിവാഹിതരായത്.
കഴിഞ്ഞ ഡിസംബര്‍ 5 ന് വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ മൊറാദാബാദിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഇവരെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സംഘപരിവാറുകാര്‍ ഇരുവരേയും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. റഷീദിനെയും കൂട്ടത്തില്‍ വന്ന സഹോദരനെയും അറസ്റ്റ് ചെയ്തു. രാന്‍ 22 വയസ്സുള്ള പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്ന് തന്റെ വിവാഹം ജൂലൈ 24 ന് കഴിഞ്ഞതാണെന്നും തങ്ങളെ വിടണമെന്നും യുവതി ബജ്റംഗദള്‍ പ്രവര്‍ത്തകരോട് പറയുന്നതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. എന്നിട്ടും വിടാന്‍ ഭാവമില്ലാത്ത ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ യുപിയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമത്തെക്കുറിച്ച് അറിയാമോ എന്നും ഇതിനകം മറ്റുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ട കാര്യവും അറിയാമോ എന്നും ചോദിക്കുന്നുണ്ട്.
യുപിയില്‍ കൊണ്ടുവന്ന പുതിയ നിയമത്തിന് കീഴില്‍ ഇതുവരെ അനേകം മിശ്ര വിവാഹിതരാണ് അപമാനിക്കപ്പെട്ടത്. മൂന്ന് മാസം ഗര്‍ഭിണിയാണ് പിങ്കി. ഇവരുടെ കയ്യില്‍ വിവാഹവുമായി ബന്ധപ്പെട്ട ഒരു തെളിവുകളുമില്ലെന്നും പിങ്കിയെ റഷീദ് തട്ടിക്കൊണ്ടു വന്ന് നിര്്ബന്ധിതമായി മതംമാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്ന് പിങ്കിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ ഈ ആരോപണം പിങ്കി തള്ളിയിട്ടുണ്ട്. 1998 ലാണ് താന്‍ ജനിച്ചതെന്നും അതുകൊണ്ടു തന്നെ തനിക്ക് പ്രായപൂര്ത്തിയായിട്ടുണ്ടെന്നു പിങ്കിയും പറയുന്നു. അഭയകേന്ദ്രത്തിലേക്ക് അയയ്ക്കപ്പെട്ട പിങ്കിയെ അവിടെ വെച്ചുണ്ടായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് തെളിയുകയും ചെയ്തിരുന്നു.
അതേസമയം പിങ്കിയുടെ മൊഴി നിയമപരമാണോ എന്നും ഇവരുടെ വിവാഹം നടന്നത് പുതിയ നിമയം വരുന്നതിന് മുമ്പാണോ തുടങ്ങിയ കാര്യം പരിശോധിക്കാന്‍ മൊറാദാബാദ് പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പിങ്കിയുടെ നിക്കാഹും മതപരിവര്‍ത്തനവും നടത്തിയിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. രേഖകള്‍ പരിശോധിക്കുകയും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുകയും ചെയ്യും. യുപിയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടു വന്ന ശേഷം എടുത്തിരിക്കുന്ന അഞ്ചാമത്തെ കേസാണ് ഇത്. ലവ് ജിഹാദിന്റെ പേരില്‍ ബെറെയ്ലിയില്‍ 21 കാരന് അറസ്റ്റിലായതാണ് ആദ്യം റജിസ്റ്റര്‍ ചെയ്ത കേസ്. അതിന് ശേഷം സീതാപൂരില്‍ ഏഴു പേര് അറസ്റ്റിലാകുകയും എട്ടുപേര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മാവുവില്‍ 14 പേരും മുസാഫര്‍നഗറില്‍ രണ്ടു പേരും കേസില്‍ പെട്ടു.
യുപിയ്ക്ക് പിന്നാലെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തന നിയമം ഹരിയാനയിലും മദ്ധ്യപ്രദേശിലും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി. മുസ്ളീം വിഭാഗത്തില്‍ പെട്ടവര്‍ ഏറെയുള്ള യുപിയാണ് ഇക്കാര്യത്തില്‍ ആദ്യം നിയമം പാസ്സാക്കിയത്. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് നിര്‍ബ്ബന്ധിതമായി മതം മാറ്റുന്ന രീതിയിലാണെങ്കില്‍ വിവാഹം സ്വയമേ അസാധുവായി പോകുന്നു എന്ന്ു നിയമത്തില്‍ പറയുന്നു.






