
തിരുവനന്തപുരം : 28 വർഷങ്ങള്‍ക്ക് ശേഷം അഭയ കേസിൽ നാളെ വിധി. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസിലാണ് നാളെ നിർണായക വിധി വരുന്നത്.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.
ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ നാർക്കോ അനാലസിസ്റ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്.
രഹസ്യമൊഴി നൽകിയ സാക്ഷികൾ ഉൾപ്പെടെ 8 പേർ കൂറുമാറി. മൂന്നാം സാക്ഷി രാജുവിന്റെ മൊഴി നിർണായകമായി. അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോണ്‍വെന്റിൽ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നായിരുന്നു രാജു മൊഴി നൽകിയത്.
ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് സിബിഐ കോടതിയിൽ നിരത്തിയത്. രാജ്യം തന്നെ ഉറ്റു നോക്കുന്ന വിധിയാകും നാളെ അറിയുക.






