
കട്ടപ്പന: ലഹരിവേട്ടയെത്തുടര്ന്നു ശ്രദ്ധാകേന്ദ്രമായ വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ട് ഉന്നതരുടെയും രാഷ്്രടീയ നേതാക്കളുടെയും ഇടത്താവളം. സി.പി.ഐ. നേതാവിന്റെ ഉടമസ്ഥതതയിലുള്ളതാണ് വട്ടപ്പതാലിലെ ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട്. ചുറ്റും തേയിലക്കാടുകള്‍. റിസോര്‍ട്ടില്‍ എന്തുനടക്കുന്നു എന്ന് പുറത്താരും അറിയുകയേയില്ല. മുമ്പും ഇവിടെ നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്നു പോലീസിനു വിവരം ലഭിച്ചു. പിടിയിലായ സംഘം അവ നടത്തിയതെന്നു പരിശോധിക്കുന്നു.
റിസോര്‍ട്ടില്‍ പതിവായി എത്തുന്ന ചില രാഷ്്രടീയ നേതാക്കളും സംശയനിഴലിലേക്കു നീങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം, സി.പി.ഐ. അംഗങ്ങളായ ചിലരുടെ പതിവ് സന്ദര്‍ശന കേന്ദ്രമാണ് ഈ റിസോര്‍ട്ട്. ഉന്നതന്മാരായ ചിലരും റിസോര്‍ട്ടില്‍ പതിവായി എത്താറുണ്ടെന്ന് സൂചനയുണ്ട്. രഹസ്യ ഇടപാടുകള്‍ക്കും മറ്റുമായി റിസോര്‍ട്ട് ഉപയോഗിക്കുന്നുണ്ടോയെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
വാഗമണ്‍ റിസോട്ടിലെ ലഹരിമരുന്ന് നിശാപാര്‍ട്ടിയിലെ റെയ്ഡിനു പോലീസ് നടത്തിയത് അതീവരഹസ്യമായ ആസൂത്രണം. ഉന്നതോദ്യോഗസ്ഥര്‍ മാത്രമറിഞ്ഞ റെയ്ഡ് വിവരം പോലീസിന്റെ താഴേത്തട്ടിലുള്ളവര്‍ അറിഞ്ഞത് റിസോര്‍ട്ടിനു മുന്നിലെത്തിയപ്പോള്‍ മാത്രം. ബിനീഷ് കോടിയേരിയുടെ കണ്ണൂര്‍ സ്വദേശിയായ സൃഹൃത്തും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി സൂചനയുണ്ട്. ഇയാളെ എന്‍ഫോഴ്സ്മെന്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു റിസോര്‍ട്ടില്‍ റെയ്ഡ്. ലഹരി-നിശാ പാര്‍ട്ടിയെപ്പറ്റി ലഭിച്ച വിവരം ജില്ലാ പോലീസ് മേധാവി എ.എസ്.പിക്കു െകെമാറി. റെയ്ഡ് അടക്കം നടപടികള്‍ക്കു നിര്‍ദേശം നല്കി. എ.എസ്.പി നേരിട്ട് നടത്തിയ ഓപ്പറേഷനില്‍ കട്ടപ്പന, മൂന്നാര്‍ ഡിെവെ.എസ്.പിമാരും നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരും പങ്കാളികളായി.
ഉപ്പുതറ പോലീസ് സ്േറ്റഷന് കേന്ദ്രീകരിച്ചായിരുന്നു റെയ്ഡിന്റെ ഏകോപനം. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉപ്പുതറ സ്റ്റേഷനിലെത്താന്‍ ഉടുമ്പന്‍ചോല, വണ്ടന്മേട്, മുരിക്കാശേരി, തങ്കമണി, പീരുമേട്, കുമളി എസ്.എച്ച്.ഒമാര്‍ക്കു നിര്‍ദേശം നല്കി. ക്യാമ്പില്‍ നിന്നുള്ള പോലീസുകാര്‍, ഡോഗ് സ്ക്വാഡ്, വനിതാ സെല്‍ ഉദ്യോഗസ്ഥര്‍, ട്രാഫിക് പോലീസ് എന്നിവരെയും വിളിച്ചുവരുത്തി. സ്വകാര്യ ഇന്നോവ കാറുകളിലും ഔദ്യോഗിക വാഹനങ്ങളിലുമായി നൂറ്റിമുപ്പതോളം ഉദ്യോഗസ്ഥരാണ് ഉപ്പുതറയിലെത്തിയത്.
ഭൂമി െകെയേറ്റം ഒഴിപ്പിക്കാനാണെന്നും, വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡിനാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. സന്ധ്യയോടെ പതിനഞ്ചോളം പോലീസ് വാഹനങ്ങള്‍ ഉപ്പുതറ-വളകോട് റൂട്ടിലേക്കു തിരിച്ചു. വളകോട് കഴിഞ്ഞ് പുളിക്കട്ട വഴി വാഗമണ്‍ ടൗണിനു സമീപമെത്തിയ സംഘത്തിന് ഇടത്തേക്കുള്ള വഴിയില്‍ക്കൂടി വട്ടപ്പതാലിലെത്താന് നിര്‍ദേശം കിട്ടി. നേരേ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍. ഡി.ജെ. പാര്‍ട്ടി തുടങ്ങുന്നതിനു മുമ്പേ പോലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് എല്ലാവരെയും പിടികൂടി. ലഹരിമരുന്ന് കണ്ടെടുത്തു. റെയ്ഡ് നടപടികള്‍ ഇന്നലെ ഉച്ചവരെ നീണ്ടു.
ഇടുക്കി എ.എസ്.പി. സുരേഷ് കുമാര്‍, കട്ടപ്പന ഡിെവെ.എസ്.പി: എന്‍.സി. രാജ്മോഹന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ഉപ്പുതറ പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് തമ്പടിച്ച സംഘം സന്ധ്യയായതോടെ വട്ടപ്പതാലിലേക്കു തിരിച്ചു. എവിടെയാണു റെയ്ഡെന്ന വിവരം ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. രാത്രി ഏഴോടെ റിസോര്‍ട്ട് വളഞ്ഞു. 24 സ്ത്രീകളുള്‍പ്പെടെ 59 പേരാണു നിശാപാര്ട്ടിയിലുണ്ടായിരുന്നത്. ഇവരുടെ വാഹനങ്ങളില്‍നിന്നും ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ലഹരിപ്പാര്‍ട്ടിയുടെ സംഘാടകരായ ഒമ്പതു പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സംസ്ഥാനത്തു പലയിടത്തും ഇത്തരം പാര്‍ട്ടികള്‍ നടത്തിയെന്നു സംശയിക്കുന്നു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നാണ് ലഹരിമരുന്നു സംഘടിപ്പിച്ചതെന്ന് പ്രതികള്‍ പോലീസിനു മൊഴി നല്കി. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിച്ചേക്കുമെന്നും പോലീസ് പറഞ്ഞു.
വാഗമണിലെ ലഹരി പാര്‍ട്ടിയില്‍ മയക്കുമരുന്ന് എത്തിച്ചത് കോട്ടയം ജില്ലയിലെ ഗുണ്ടാ സംഘങ്ങളെന്നു സൂചന. കോട്ടയം ആര്‍പ്പൂക്കര കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘാംഗങ്ങളായ യുവാക്കളാണു തമിഴ്നാട്ടില്‍നിന്നും ബംഗളുരുവില്‍നിന്നും എല്‍.എസ്.ഡി. അടക്കമുള്ള വീര്യം കൂടിയ ലഹരി മരുന്നുകള്‍ എത്തിച്ചതെന്നാണ് പ്രാഥമിക അനേ്വഷണത്തില്‍ വ്യക്തമായത്. കോട്ടയം ജില്ലയിലേക്കു കഞ്ചാവും വീര്യം കൂടിയ ലഹരിമരുന്നുകളും എത്തിക്കുന്നത് കുടമാളൂരിലും ആര്‍പ്പൂക്കരയിലും അതിരമ്പുഴയിലും ഏറ്റുമാനൂരിലുമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളാണ്. ഇവരാണു വാഗമണിലും ലഹരിമരുന്ന് എത്തിച്ചതെന്നാണു വിവരം.
വിനോദസഞ്ചാരത്തിനെന്ന വ്യാജേനെ ബംഗളുരുവിലേക്കു ട്രിപ്പുകള്‍ നടത്തിയാണു ഇത്തരം സംഘങ്ങള്‍ ലഹരിമരുന്ന് എത്തിക്കുന്നത്. ഇതിനായി മാസത്തില്‍ രണ്ടു തവണയെങ്കിലും ട്രിപ്പ് സംഘടിപ്പിക്കും. വാഹനത്തില്‍ രഹസ്യ അറയുണ്ടാക്കി അതിലാണ് ലഹരിമരുന്ന് അതിര്‍ത്തി കടത്തി കേരളത്തിലെത്തിക്കുന്നത്. ഇത്തരത്തില്‍ വന്‍തോതില്‍ ലഹരിമരുന്ന് ഗുണ്ടാസംഘങ്ങള്‍ കടത്തിയതായാണു വിവരം.






