
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ജില്ലയ്ക്ക് ഒരു വനിത എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം വന്നയുടനെ കൊച്ചിയില്‍ എ ഗ്രൂപ്പിന്റെ ചടുല നീക്കം. എ ഗ്രൂപ്പിലെ ഇരുവിഭാഗങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് ഇതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന വനിതാ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ പ്രേരണ.
എ ഗ്രൂപ്പിന്റെ സീറ്റായ കൊച്ചി മണ്ഡലത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തിപ്പെട്ടിരിക്കേയാണ് അട്ടിമറി നീക്കവുമായി എ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്തുവന്നത്. ഇന്നലെ ഒരു ജില്ലയ്ക്ക് ഒരു വനിത എന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചതിനു തൊട്ടുപിന്നാലെയാണ് കഴിഞ്ഞ കൗണ്‍സിലില്‍ ഒരുഘട്ടത്തില്‍ മേയറാകുമെന്നു കരുതപ്പെട്ടിരുന്ന ഷൈനി മാത്യുവിന്റെ പേര് ഈ വിഭാഗം നിര്‍ദേശിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പശ്ചിമകൊച്ചിയില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിക്കു കാരണം എ ഗ്രൂപ്പുകാരനായ ടോണി ചമ്മിണിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളാണെന്ന് ആരോപിച്ച് എ ഗ്രൂപ്പിലെതന്നെ ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയില്‍ ടോണി ചമ്മിണി കഴിഞ്ഞവര്‍ഷങ്ങളില്‍ കൊച്ചി മണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.
മേയര്‍ സൗമിനി ജെയിനുമായി പദവി പങ്കുവയ്ക്കുമെന്ന ധാരണയിലായിരുന്നു എ ഗ്രൂപ്പിലെ ഉന്നതര്‍ ഷൈനിയെ അന്ന് മല്‍സരിപ്പിച്ചത്. വാക്കാലുള്ള ഈ കരാര്‍ പാലിക്കപ്പെട്ടില്ല. ഷൈനിയുടേത് പേമെന്റ് സീറ്റ് എന്ന ആരോപണവും എ ഗ്രൂപ്പിനുമേല്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ കൗണ്‍സിലിന്റെ മുഴുവന്‍ സമയവും സൗമിനി ജെയിന് തന്നെ മേയറായി തുടരുകയും ചെയ്തു. അന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്നു ഷൈനി മാത്യു.
കൊച്ചിയിലെ മുന്‍ എം.എല്‍.എയും എ ഗ്രൂപ്പ് നേതാവുമായ ഡൊമിനിക് പ്രസന്റേഷനാണ് ഷൈനി മാത്യുവിനുവേണ്ടി രംഗത്തുള്ളത്. ഷൈനിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കൊച്ചി ബിഷപ്പുമായി അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇതേസമയം, എ.ഐ.സി.സി. മുന്‍ അംഗവും പി.എസ്.സി. മുന്‍ അംഗവുയ സിമി റോസ്ബെല്‍ ജോണിന്റെ പേരും ഒരു വിഭാഗം കൊച്ചി മണ്ഡലത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞതവണ അമ്പലപ്പുഴയില്‍ തോമസ് ഐസക്കിനെതിരേ സ്ഥാനാര്‍ഥിയായിരുന്നു സിമി.
ഷൈനി മാത്യുവിനെപ്പോലെ ലത്തീന്‍ സമുദായാംഗമാണ് സിമി റോസ്ബെല്‍ ജോണ്‍. എന്നാല്‍, വിജയസാധ്യതയില്ലാത്ത മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താല്പര്യമില്ലെന്ന നിലപാടാണ് സിമി നേതാക്കളോട് പ്രകടിപ്പിച്ചിട്ടുള്ളത്. ഷൈനി മാത്യുവിനുവേണ്ടിയുള്ള പുതിയ നീക്കവുമായി എ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെതന്നെ ഹൈക്കമാന്‍ഡുമായി ബന്ധപ്പെടുകയും ചെയ്തു.






