
കണ്ണൂര്‍: കിടപ്പുരോഗിയും വയോധികയുമായ പരാതിക്കാരി നേരിട്ടെത്തണമെന്നു നിര്‍ബന്ധിച്ച സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസെഫെനെതിരേ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി. പത്മനാഭന്. ജോസെഫെന്റേതു ദയയും സഹിഷ്ണുതയുമില്ലാത്ത പെരുമാറ്റമായിരുന്നു. 89 വയസുള്ള വയോധികയെ അധിക്ഷേപിച്ചതു ക്രൂരമായിപ്പോയെന്നും സി.പി.എമ്മിന്റെ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി തന്റെ വീട്ടിലെത്തിയ പി. ജയരാജനോട് അദ്ദേഹം തുറന്നടിച്ചു.
ഇന്നോവ കാറും വലിയ ശമ്പളവും നല്കി ഇവരെ നിയമിച്ചത് ഇതിനുവേണ്ടിയാണോ? ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ശരീരഭാഷ തന്നെ ദയാദാക്ഷിണ്യമുള്ള രീതിയലാകണം. എല്ലാവര്ക്കും ഇന്നോവ കാറുണ്ട്. വലിയ ശമ്പളവും ഉണ്ട്. പരാതി താന്‍ അന്വേഷിക്കുമെന്നല്ലേ അവര്‍ പറയേണ്ടിയിരുന്നത്. ഇതിന്റെ ദുഷ്പേര് പിണറായി സര്ക്കാരിനല്ലേയെന്നു പത്മനാഭന് ചോദിച്ചു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും അദ്ദേഹം പി. ജയരാജനോടു പറഞ്ഞു.
പോലീസില്‍ പരാതി കൊടുത്തിട്ടു കാര്യമില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മിഷനു പരാതി നല്‍കിയത്. ഇന്നും ബ്രിട്ടീഷ് പോലീസിനെപ്പോലെയാണു കേരളാ പോലീസിന്റെ പെരുമാറ്റം. ഇന്ദിരാഗാന്ധിയുടെ കാലത്തും പോലീസ് ഇങ്ങനെയായിരുന്നു. താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം ജയരാജനോടു പറഞ്ഞു. ഈ വിമര്‍ശനം പാര്ട്ടിനേതൃത്തിന്റെയും ജോസെഫെന്റെയുംശ്രദ്ധയില്പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തെങ്കിലും അതു വേണമെന്നില്ലെന്നു ടി. പത്മനാഭന് പറഞ്ഞു.
സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ കമ്മീഷനെതിരെ ഇങ്ങനെ സംസാരിച്ചതുകൊണ്ട് തനിക്കെതിരേയും കേസെടുക്കുമെന്നു ഭയമുണ്ടെന്നും ടി. പത്മനാഭന് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങിയശേഷം ഇരുവരും പതിനഞ്ചു മിനിറ്റോളം സംസാരിച്ചു. മുന്‍ എം.എല്‍.എ: എം. പ്രകാശന്, കോര്പ്പറേഷന് കൗണ്‍സിലര്‍ എന്‍.സുകന്യ എന്നിവര്‍ പി. ജയരാജനൊപ്പമുണ്ടായിരുന്നു. പത്തനംതിട്ട സ്വദേശിയായ വയോധികയെ അടൂരിലെ സിറ്റിങ്ങില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നു ബന്ധു അഭ്യര്‍ഥിച്ചപ്പോള്‍ ''89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാന്‍ ആരാണ് പറഞ്ഞത്'' എന്ന് ജോസെഫെന്‍ ശകാരിച്ചെന്നാണ് ആക്ഷേപം.






