
മുംബൈ: കാര്‍ഷിക ബില്ലിനെതിരെ സമരം നയിക്കുന്ന കര്‍ഷകരെ പിന്തുണച്ച് എന്‍.സി.പി. അദ്ധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തേയും പവാര്‍ വിമര്‍ശിക്കുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം പഞ്ചാബിലെ കര്‍ഷകരാണെന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്ത പവാര്‍ പഞ്ചാബ് എന്താ പാകിസ്താനാണോയെന്നും അവരും നമ്മുടെ ഭാഗമാണെന്നും പറഞ്ഞു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയേയും പവാര്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ക്ക് നടി കങ്കണയെ കാണാന്‍ സമയമുണ്ടെന്നും എന്നാല്‍ കര്‍ഷക പ്രശ്നത്തില്‍ ഇടപെടാന്‍ സമയമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈ ആസാദ് മൈതാനത്ത് ഒത്തുകൂടിയ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ''ഡല്‍യില്‍ കഴിഞ്ഞ 60 ദിവസമായി തണുപ്പ്, ചൂട്, മഴ എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാതെ യു.പി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. ഇവരെല്ലാം പഞ്ചാബിലെ കര്‍ഷകരാണെന്നാണ് കേന്ദ്രം പറയുന്നത്. പഞ്ചാബ് എന്താ പാകിസ്ഥാനാണോ? അവരും നമ്മുടെ ഭാഗമാണ്. ഈ സര്‍ക്കാര്‍ കര്‍ഷകരെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത്തരമൊരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്ന് നിങ്ങളുടെ ശക്തികൊണ്ട് തെളിയിച്ചു'' പവാര്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള കര്‍ഷക തീരുമാനത്തെക്കുറിച്ചും പവാര്‍ പരാമര്‍ശിച്ചു. മഹാരാഷ്ട്ര ഇതിനുമുമ്പ് ഇത്തരമൊരു ഗവര്‍ണറെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന് നടി കങ്കണയെ കാണാന്‍ സമയമുണ്ട്, എന്നാല്‍ കര്‍ഷകരെ കാണാന്‍ മാത്രം സമയമില്ലെന്നും പവാര്‍ വിമര്‍ശനം ഉന്നയിച്ചു.
കാര്‍ഷിക ബില്ലിനെതിരെ രാജ്യത്തുടനീളം ചര്‍ച്ചകളും സംവാദങ്ങളും തുടരുമ്പോഴും നിയമവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. സമര വീര്യമൊട്ടും ചോരാതെ കൊടും തണുപ്പിലും, നിയമം പിന്‍വലിക്കുക എന്നതിനപ്പുറത്തേക്ക് മറ്റൊരു പരിഹാരത്തിനും തയ്യാറല്ലെന്ന കര്‍കരും വ്യക്തമാക്കുന്നു. ഇരു പക്ഷത്തുനിന്നും നിലപാടില്‍ വ്യത്യാസംവരാത്ത പക്ഷം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ പ്രതിഷേധ സമരമായി കര്‍ഷക സമരം മാറിയേക്കാം.






